മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെന്ന പേരിൽ അവയവ ദാനത്തിന് ഭർത്താവിനെ നിർബന്ധിച്ച ഭാര്യ വൃക്കവിറ്റു കിട്ടിയ പണവുമായി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സ്ത്രീയാണ് കുടുംബത്തെ കബളിപ്പിച്ച് ആൺ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. പത്ത് വയസുള്ള മകളുടെ വിവാഹത്തിനുമായി പണം സ്വരൂപിക്കാനെന്ന വ്യാജേന ഭർത്താവിന്റെ വൃക്ക വിൽക്കാൻ യുവതി നിർബന്ധിതനാക്കുകയായിരുന്നു.
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പത്ത് ലക്ഷം രൂപയ്ക്കാണ് വൃക്ക വിറ്റത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അനുയോജ്യനായ ആളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാരക്‌പൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഇപ്പോൾ യുവതിയുടെ താമസം.പത്ത് വയസുള്ള മകളെയും കൂട്ടി ബരാക്പൂരിലുള്ള വീട്ടിൽ ഭർത്താവ് എത്തിയെങ്കിലും ഇരുവരെയും കാണാൻ പോലും യുവതി തയ്യാറായില്ല. വിവാഹമോചനത്തിനുള്ള നോട്ടീസ് ഉടൻ അയക്കുമെന്നായിരുന്നു പ്രതികരണം. ഇനിയുള്ള കാലം കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിക്കുകയായിരുന്നു. ഭാര്യയുടെ വിശ്വാസവഞ്ചനയില്‍ തകര്‍ന്ന ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

