ആൻ സെക്സ്റ്റൺ
വിവർത്തനം: ആര്യാഗോപി
ഞാൻ പുറപ്പെട്ടുപോയിരിക്കുന്നു
ഭൂതാവിഷ്ടമായ മന്ത്രവാദിനിയായി,
വെളിച്ചമുപേക്ഷിച്ച കാറ്റിനെ വേട്ടയാടി
പാതിരാത്രി സുധീരയായി;
പേക്കിനാവുകൾ കാണെക്കാണെ
വെറുംവീടുകൾക്കുമേൽ
പിടിത്തംവിട്ടൊരുവളായി
വെട്ടത്തിനുമേൽവെട്ടംകണ്ടു
ഒറ്റപ്പെടലിൻ ചിത്തംതൊട്ടു
പന്ത്രണ്ടംഗുലീയങ്ങളും വിട്ടു
പിടിവിട്ടൊഴുകിപ്പോകുന്നു.
ഇങ്ങനെയുള്ളവൾ
ഒരു പെണ്ണാണോ?
അല്ലെന്നുറപ്പ്!
എങ്കിലും ഞാനിനി
അവളുടെ ആളാണ് !
കൊടുംകാടുകളിലെ
ചുടുമേടുകളിൽ
പാത്രങ്ങളും ഭരണികളും
അറകളും അലമാരകളും
പട്ടും പൊന്നും
എണ്ണിയാലൊടുങ്ങാത്ത
സ്ഥാവരജംഗമങ്ങളും
കൊണ്ട് ഞാൻ നിറച്ചുവെച്ചു.
പുഴുക്കൾക്കും ചാത്തന്മാർക്കും
അത്താഴമൊരുക്കി.
അങ്ങനെയുള്ളൊരുവൾ
തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എങ്കിലും ഞാനിനി
അവളുടെ ആളാണ് !
ഞാൻ നിങ്ങളുടെ ശകടത്തിൽ
സവാരി ചെയ്യുന്നു
പ്രിയ..സാരഥീ..
ഗ്രാമങ്ങൾ കടന്നുപോകുമ്പോൾ
ഞാനെന്റെ ഒഴിഞ്ഞ കൈകൾ വീശുന്നു
അവസാനത്തെ വെളിച്ചമുള്ള വഴികൾ
ഒരു അതിജീവിതയെപ്പോലെ
കണ്ടുപഠിക്കുന്നു.
ആ ജ്വാലയിലെന്റെ
തുടയെല്ലുകളുരുകുന്നു.
വണ്ടിവളങ്ങൾക്കിടയിൽപ്പെട്ടു
എന്റെ വാരിയെല്ലുകൾ നുറുങ്ങുന്നു.
ഇതനുഭവിക്കുന്ന ഒരു സ്ത്രീ
മരിക്കാൻപോലും ഭയപ്പെടുന്നില്ല.
എങ്കിലും ഞാനിനി
അവളുടെ ആളാണ് !

