Site icon Janayugom Online

ഹരിയാനകോണ്‍ഗ്രസ് ഘടകത്തില്‍ സെല്‍ജ- ഭൂപീന്ദര്‍ഹൂഡ പോരില്‍ ഇടപെട്ട് ഹൈക്കമാന്‍റ്;നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു

രാജ്യത്തെ നിലനില്‍പ്പിനായി രാഷട്രീയ ഉപദേശകന്‍ പ്രശാന്ത് കിഷോറിന്‍റെ സഹായത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാര്‍ട്ടി അധികാരത്തിലിരുന്ന ഹരിയാനയില്‍ ഗ്രൂപ്പ് പോരില്‍ ഹരിയാനയില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുവാനായി ഇടതുപക്ഷകക്ഷികള്‍ മുന്‍കൈഎടുത്ത് മറ്റ് മതേതരജനാധിപത്യക്ഷകളുടെ കൂട്ടായ്മയ്ക്ക് ശ്രമിക്കുമ്പോള്‍ ഹരിയാനയില്‍ ഭരണത്തിലിരുന്ന കക്ഷി ബിജപിക്ക് അധികാരത്തില്‍ തുടരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ്. 

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്നു അടുത്തകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെളിവായിരിക്കുന്നു. പഞ്ചാബ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണവുമാണ്. പശ്ചിമബംഗാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവാണ് സൃഷ്ടിച്ചിരിക്കുന്നത്. തൃണമൂല്‍കോണ്‍ഗ്രസിനെതിരേ വലിയ പോരാട്ടമാണ് നടത്തിയത്. കോണ്‍ഗ്രസിനു മൂന്നാംസ്ഥാനം ലഭിച്ചു.മുഖ്യപ്രതിപക്ഷമെന്നു പറയുന്ന ബിജെപി ഇവിടെ നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഗുജറാത്തില്‍ ബിജെപിയുടെ ദുര്‍ഭരണത്തില്‍ മടുത്തിരിക്കുകയാണ് അവിടുത്തെജനങ്ങള്‍ അവര്‍നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിഷേധം അറിക്കാനായി തയ്യാറെടുത്തു കഴിഞു.

എന്നാല്‍ കോണ്‍ഗ്രസിനു ബിജെപിയെ എതിര്‍ക്കാനുള്ള പ്രാപ്തിയും,കഴിവുമില്ലെന്നു ജനങ്ങള്‍ തിരിച്ചറി‍ഞ്ഞിരിക്കുന്നു. ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവിടെ രാഷട്രീയപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹരിയാനയിലും ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ് ആടിയുലയുന്നത്,വിവിധ സംസ്ഥാനഇവിടെ കുമാരി സെല്‍ജയും ഭൂപീന്ദര്‍ ഹൂഡയും തമ്മിലുള്ള പോര് കോണ്‍ഗ്രസിനെ അനുദിനം ദുര്‍ബലമാക്കി കൊണ്ടിരിക്കുകയാണ്. ഹരിയാനയില്‍ എഎപി മുഖ്യ പ്രതിപക്ഷമായി മാറാനുള്ള സാധ്യത വരെയുണ്ട്. ഈ സാഹചര്യത്തില്‍ പോര് അവസാനിപ്പിച്ച് ഒറ്റക്കെട്ടാക്കുവാന്‍ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോള്‍ മാത്രമാണ് എല്ലായിടത്തും തിരഞ്ഞെടുപ്പ് വിജയിച്ചിട്ടുള്ളതെന്നു നേതാക്കള്‍ പറയുന്നു. 

മധ്യപ്രദേശില്‍ കമല്‍നാഥും ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിച്ചതോടെയാണ് അധികാരം പിടിക്കാനായത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും അങ്ങനെയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഹരിയാനയില്‍ ചുവടുമാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരിക്കുന്നത്. ആദ്യം അംഗത്വ വിതരണമാണ് തുടങ്ങിയത്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പായിരുന്നു ഇത്. ഏപ്രില്‍ 15ന് ഇത് അവസാനിച്ചു. നാലര വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അംഗത്വ വിതരണം ഹരിയാനയില്‍ നടത്തുന്നത്. ഇതെല്ലാം എഎപിയെ ഭയന്നിട്ടാണെന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ അഭിപ്രായം ഉയരുന്നു. പാര്‍ട്ടി ശക്തിപ്പെട്ടില്ലെങ്കില്‍ ആ സ്‌പേസില്‍ ആംആദ്മി പാര്‍ട്ടി വളരുമെന്ന് കോണ്‍ഗ്രസിന് നന്നായിട്ടറിയാം.

അതുകൊണ്ടാണ് അംഗത്വ വിതരണം വേഗത്തിലാക്കിയത്. 14 ലക്ഷം പുതിയ അംഗങ്ങള്‍ അതുവഴി പാര്‍ട്ടിയിലെത്തി. ഡിജിറ്റല്‍ അംഗത്വം വഴി ഏഴ് ലക്ഷം പേരാണ് കോണ്‍ഗ്രസിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് ഹരിയാനയില്‍ നിന്ന് അംഗത്വ വിതരണത്തിന് ലഭിച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പാണ് ഹരിയാനയില്‍ അടുത്ത ഘട്ടം. നേരിട്ട് സംസ്ഥാന സമിതി തിരഞ്ഞെടുപ്പല്ല നടത്തുക. ബ്ലോക് പ്രസിഡന്റുമാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റികളെയുമാണ് തിരഞ്ഞെടുക്കുക. ഇതെല്ലാം കഴിഞ്ഞ ശേഷം സംസ്ഥാന സമിതി മൊത്തത്തില്‍ അഴിച്ചുപണിയും. കുമാരി സെല്‍ജ സ്ഥാനമൊഴിയുമെന്നാണ് സൂചന.

ഭൂപീന്ദര്‍ ഹൂഡയ്ക്കായിട്ടാണ് വഴിമാറുന്നത്. അതേസമയം സെല്‍ജ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുമോ എന്ന് അറിയില്ല. ബ്ലോക് കമ്മിറ്റികളാണ് സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക. മെയ് 31നുള്ളില്‍ ഈ തിരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കും. ജൂലായ് 21നും ഓഗസ്റ്റ് ഇരുപതിനും ഇടയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റികള്‍, പുതിയ അധ്യക്ഷന്‍മാരെയും വൈസ് പ്രസിഡന്റുമാരെയും, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റികളെയും തിരഞ്ഞെടുക്കും. മൂന്നാം ഘട്ടം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ ഇരുപതിനും ഇടയിലാണ് നടക്കുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, വൈസ് പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍ എന്നിവരെയും തിരഞ്ഞെടുക്കും. ഇതെല്ലാം എഎപിയെ ഭയന്നുള്ള തീരുമാനമാണ്.

പഞ്ചാബിലെ മുന്നേറ്റം ഹരിയാനയിലും തരംഗമുണ്ടാക്കാന്‍ എഎപിയെ സഹായിക്കുന്ന ഘടകമാണ്. ഇതിനോടകം ചണ്ഡീഗഡില്‍ വന്‍ മുന്നേറ്റം എഎപിയുണ്ടാക്കിയിട്ടുണ്ട്. ഹരിയാനയിലെ 22 ജില്ലകളിലും എഎപി ഇതിനോടകം ഓഫീസ് തുറന്ന് കഴിഞ്ഞു. സുശീല്‍ ഗുപ്തയ്ക്കാണ് എഎപി ഹരിയാനയുടെ ചുമതല നല്‍കിയിരിക്കുന്നത്. 90 മണ്ഡലത്തിലും ഓഫീസ് എന്നതാണ് എഎപിയുടെ നയം. നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ഹരിയാനയിലെ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍, മുന്‍ മന്ത്രി നിര്‍മല്‍ സിംഗ്, അദ്ദേഹത്തിന്റെ മകള്‍ ചിത്ര സര്‍വാര എന്നിവര്‍ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. നിര്‍മല്‍ സിംഗ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ വിശ്വസ്തനായിരുന്നു. കോണ്‍ഗ്രസിലും ബിജെപിയിലും അവഗണന നേരിടുന്നവരാണ് എഎപിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്. പഞ്ചാബിലെ വിജയമാണ് ഇതിനെല്ലാം എഎപിയെ സഹായിക്കുന്നത്. അരവിന്ദ് കെജ്രിവാല്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കും.

Eng­lish Summary:High Com­mand inter­venes in Sel­ja-Bhupin­der Hoo­da war in Haryana Con­gress fac­tion, sev­er­al lead­ers leave party

You may also like this video:

Exit mobile version