Site iconSite icon Janayugom Online

പൊട്ടിത്തെറി ഒഴിവാക്കി ഹൈക്കമാന്‍ഡ് ഇടപെടല്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഇടപെട്ട് ഹൈക്കമാന്‍ഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ട ചുമതലയിലേക്ക് കെ സുധാകരന്‍ ഇന്ന് തിരികെയെത്തും. ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്നാണ് എം എം ഹസനെ ആക്ടിങ് പ്രസിഡന്റാക്കി ചുമതല നല്‍കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് ശേഷം മാത്രമെ താൻ ഒഴിയേണ്ടതുള്ളൂ എന്ന നിലപാടിലായിരുന്നു എം എം ഹസൻ. ‘പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിക്കുംവരെ‘യാണ് തനിക്ക് ചുമതലയുള്ളതെന്നും അത് ഫലം പുറത്തുവരുന്നതുവരെയാണെന്നുമാണ് ഹസന്റെ വാദം. 

കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ മറുപക്ഷം നേരത്തെ തന്നെ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന് വീണ്ടും സ്ഥാനാര്‍ത്ഥിയാകേണ്ടിവന്നത്. ഇത് അവസരമായി കണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും സംശയമുണ്ട്. അധ്യക്ഷസ്ഥാനത്ത് എം എം ഹസൻ തന്നെ തൽക്കാലം തുടരട്ടെയെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനം ഉടന്‍ തിരിച്ചുവേണമെന്ന് കെ സുധാകരന്‍ ശക്തമായി ആവശ്യപ്പെട്ടത്. കടുത്ത തീരുമാനങ്ങളെടുക്കുമെന്നുള്‍പ്പെടെ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടായത്. സ്ഥാനം തിരികെ തരേണ്ട കാര്യമില്ലെന്നും ഏറ്റെടുക്കുകയേ വേണ്ടുവെന്നും കെ സുധാകരൻ പ്രതികരിച്ചു. ഇന്ന് ആസ്ഥാനത്തെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. 

Eng­lish Sum­ma­ry: High Com­mand inter­ven­tion avert­ed the outbreak

You may also like this video

Exit mobile version