Site icon Janayugom Online

റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട്ട് നൽകാതിരുന്ന ജില്ലാ കളക്ടറേയും കോടതി വിമ‍ർശിച്ചു. എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിട്ടിക്കായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്.

എറണാകുളം ജില്ലാ കളക്ടർ തക്ക സമയത്ത് നടപടിയെടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ഇത്ര അനാസ്ഥ. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നെങ്കിൽ നഷ്ടപരിഹാരം നൽകി മുടിഞ്ഞേനെയെന്നും കോടതി ഓർമ്മിപ്പിച്ചു. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട്ട് ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും എറണാകുളം ജില്ലാ കളക്ടർ തയാറായിട്ടില്ല. ജനങ്ങളുടെ പണം വാങ്ങിയിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥ‍ർ എന്താണ് ചെയ്യുന്നത്.

ഏതൊരു വികസിത സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെയങ്ങനെയൊന്നില്ല. പത്രവാർത്തകൾ മാത്രമായി ഇത്തരം റോഡപകടമരണങ്ങൾ ചുരുങ്ങിപ്പോകുന്നു. കൊച്ചി എംജി റോഡിൽ പലയിടത്തും അപകടക്കെണികളുണ്ട്. ഇവയൊക്കെ റിബൺ കെട്ടി മറക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry: High Court crit­i­cizes the gov­ern­ment for the pathet­ic con­di­tion of the roads
You may also like this video

Exit mobile version