പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ) ആവശ്യം ഹൈക്കോടതി തള്ളി. സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് ടോൾ പിരിവിന് ഏർപ്പെടുത്തിയ നിരോധനം അടുത്ത ഒമ്പതു വരെ നീട്ടി.
സർവീസ് റോഡുകൾ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് അനുവദിക്കണമെന്ന് എൻഎച്ച്എഐ കോടതിയോട് ആവശ്യപ്പെട്ടത്. ഏതാനും ചിത്രങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, ഇതുവരെയും പൂർണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച സമിതി ഹൈക്കോടതിയെ അറിയിച്ചു. ഓണക്കാലത്ത് കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും അറ്റകുറ്റപ്പണി പൂർണമായി തീർത്താലേ ടോൾ പരിക്കാൻ അനുവദിക്കാവൂ എന്നും സമിതി നിർദേശിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് കോടതിയിൽ നൽകിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്താണ് എന്‍എച്ച്എഐയുടെ ആവശ്യം കോടതി നിരാകരിച്ചത്.

