Site icon Janayugom Online

മയക്കുവെടി വയ്ക്കുന്നതില്‍ വിയോജിപ്പ്; അരിക്കൊമ്പനെ പിടികൂടിയാല്‍ പ്രശ്നം തീരുമോയെന്ന് ഹൈക്കോടതി

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നിരന്തരം ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നതിൽ ഹൈക്കോടതി വിയോജിപ്പ് അറിയിച്ചു. അഞ്ചംഗ വിദഗ്ധ സമിതിയെ വച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്നാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തൻപാറ–ചിന്നക്കനാൽ പഞ്ചായത്തുകൾ, ഡീൻ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കേസിൽ കക്ഷി ചേർത്തു. വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നാല് കുങ്കി ആനകൾ സ്ഥലത്ത് ഉള്ളതിനാൽ അരിക്കൊമ്പൻ ശാന്തനെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു.

അതേസമയം, അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും നിർദേശിച്ചു. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. വിഷയത്തിൽ ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും, പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നൽകിയപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. മൃഗങ്ങളുടെ പെരുമാറ്റം മനസിലാക്കുന്നതിൽ വിദഗ്ധരായ രണ്ടു പേർ അടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിക്കണം. കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്ധ സമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ എന്നിവര്‍ക്കു പുറമേ കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറിയും ഈ സമിതിയിൽ ഉണ്ടാകും. 

Eng­lish Sum­ma­ry: High Court said that if Arikom­pan is caught, the prob­lem will be solved

You may also like this video

Exit mobile version