Site iconSite icon Janayugom Online

സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻ‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണമായും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി-അപ്പർപ്രൈമറി സ്കൂളുകളിൽ രണ്ട് എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂൾ‑ഹയർസെക്കന്‍ഡറി സ്കൂളുകളിൽ ആദ്യം എട്ട് എംബിപിഎസ് വേ­ഗതയിലും പിന്നീട് 100 എംബിപിഎസ് വേഗതയിലും ബിഎസ്എൻഎൽ വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ നൽകിയിരുന്നു. പ്രൈമറി തലത്തിൽ ആദ്യ നാലു വർഷവും സെക്കന്‍ഡറി തലത്തിൽ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയിൽ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ്ക്ക് കെ ഫോൺ പദ്ധതി വഴി സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് ഒന്ന് മുതൽ 12 വരെ ക്ലാസുകളിലേ­ക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജൻസിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു. എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികൾ) ഇന്റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളിൽ ഈ മാസം 20ഓടെ ഇന്റ‍ർനെറ്റ് കണക്ഷൻ പൂർത്തിയാക്കും എന്നാണ് കെ ഫോൺ അറിയിച്ചിരുന്നത്. എ­ന്നാൽ കെ ഫോണിന്റെ പ്രവ‍ർത്തനം പൂർണരൂപത്തിൽ എത്താത്തതുമൂലമുള്ള കുറവുകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും ഒക്ടോബർ മാസത്തോടെ മുഴുവൻ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാൻഡ് ഇന്റ‍ർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെ ഫോൺ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പിടിഎകൾ, അ­ധ്യാപകർ, പൂ‍ർവ വിദ്യാർത്ഥിക­ൾ തുടങ്ങിയവരുടെയൊക്കെ നേ­തൃത്വത്തിൽ ആരുടെയും നിർദേശമില്ലാതെതന്നെ നിരവധി ഇടപെടലുകൾ സ്കൂളുകളിൽ നടത്തിവരുന്നുണ്ട്. പ്രഭാത‑ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നി‍ൽക്കുന്ന കുട്ടികൾക്കുള്ള സഹായം, സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ ഇവരൊക്കെ ഇടപെട്ട് വരുന്നുണ്ട്. ഇത്തരം ഇടപെടലുകളാകെ സർക്കാരിന്റെ ഒ­രു നോട്ടപ്പിശകാണെന്ന തരത്തി­ൽ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തി­ൽ ഉൾപ്പെടെ കേരളം നടത്തിയ മുന്നേറ്റങ്ങൾ യുനെസ്കോയുടെ പ്ര­ത്യേക പരാമർശത്തിന് വിധേയമായത് ഈ മാസമാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മൂന്ന് ലക്ഷത്തിലധികം ലാപ്‍ടോപ്പുകളുണ്ട്. ഇതിൽ രണ്ട് ലക്ഷം ലാപ്‍ടോപ്പുകളിൽ മാത്രം സ്വതന്ത്ര സോഫ്റ്റ്‍വേർ ഉപയോഗിച്ചതിനാൽ 3000 കോടി രൂപ സർക്കാർ ഖജനാവ് ലാഭിച്ചത് ദേശീയ‑അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. ഏത് സാഹചര്യത്തിലും സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ലഭിക്കാനും, കണക്ഷൻ ഇല്ലാത്തിടത്ത് ലഭിക്കാനും സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങളാൽ കെ ഫോ­ൺ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാൽ ബദൽ സംവിധാനമൊരുക്കും. ഒക്ടോബർ 30 ഓടെ ഹൈടെക് സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കാൻ ആകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Eng­lish sum­ma­ry; High speed broad­band inter­net will be ensured in schools: Edu­ca­tion Minister

you may also like this video;

Exit mobile version