Site icon Janayugom Online

ഹൈറിച്ച് മണി ചെയിന്‍: നടന്നത് 1630 കോടിയുടെ തട്ടിപ്പ്

ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ചേർപ്പ് എസ്ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളിൽ നിന്നാണ് പണം തട്ടിയെടുത്തത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നും റിപ്പോർട്ടിലുണ്ട്. 

ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് ചേർപ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. സ്ഥാപനത്തിന്റെ എംഡി ചേർപ്പ് സ്വദേശി കെ ഡി പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കേരളത്തിൽ 78, ഇന്ത്യയിൽ 680 ശാഖകള്‍ ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയിരുന്നു. നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്ന് ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry; High­rich Mon­ey Chain: 1630 Crore Fraud Happened

You may also like this video

Exit mobile version