Site icon Janayugom Online

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്: അന്വേഷണം സിബിഐക്ക്

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽനിന്ന് 3000 കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ ചേർപ്പ് സ്വദേശി കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരായ കേസ്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. 1.63 ലക്ഷം നിക്ഷേപകരിൽനിന്ന് 1630 കോടി തട്ടിയെടുത്തുവെന്ന് സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഒന്നിലധികം സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട കേസ് കൂടിയായതിനാലാണ് സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തത്. 

ജിഎസ്‌ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ കളക്ടർ ഉത്തരവിട്ടിരുന്നു. 703 കോടി രൂപയുടെ വരുമാനം കുറച്ചു കാണിച്ചെന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ. കമ്പനിയ്ക്കെതിരെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസും നിലവിലുണ്ട്. ഹവാല ഇടപാടിലൂടെ 100 കോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബൈയില്‍ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry: High­rich online scam: CBI to probe

You may also like this video

Exit mobile version