Site icon Janayugom Online

കർണ്ണാടകയിൽ വിദ്യാഭാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; പത്താം ക്ലാസ് പരീക്ഷ എഴുതുവാൻ കഴിയാതെ 22063 വിദ്യാർഥികൾ

hijab

കർണ്ണാടകയിൽ വിദ്യാഭാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർത്ഥികൾക്ക് ഇത്തവണ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ സാധിച്ചില്ല. പരീക്ഷ എഴുതാൻ സാധിക്കാതെ വന്നതിൽ അധികവും കൽബുർഗി ജില്ലയിൽ നിന്നുളള വിദ്യാർത്ഥികൾക്കാണ്. മാർച്ച് 28 നാണ് കർണാടകയിൽ പത്താം ക്ലാസ് വാർഷിക പരീക്ഷ ആരംഭിച്ചത്.

ഈ മാസം 11നാണ് പരീക്ഷ അവസാനിക്കുക. സംസ്ഥാനത്ത് ആകെ 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.എന്നാൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടെന്നും അവസരം ലഭിക്കാതെ പോയത് സ്വകാര്യമായി പഠിക്കുന്നവർക്കാണെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ ക‍ർണ്ണാടകയിലെ ഗദാഗ് ജില്ലയിൽ ഹിജാബ് ധരിച്ച വിദ്യാ‍ത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള വീഡിയോ ചിലർ പ്രചരിപ്പിച്ചതോടെയാണ് അധ്യാപകർക്കെതിരെ നടപടിയുണ്ടായത്. സിഎസ് പാട്ടീൽ ഹൈസ്‌കൂളുകളിലെ അധ്യാപക‍ർക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടി എടുത്തത്. സംഭവത്തിൽ രണ്ട് സൂപ്രണ്ടുമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.അതേസമയം ഹിജാബ് ധരിക്കുന്നത് അനിവാര്യ മതാചാരമല്ലെന്ന കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തിൽ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേ ആകുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി,ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്,ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.11ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്.

Eng­lish Summary:Hijab ban on edu­ca­tion­al insti­tu­tions in Kar­nata­ka; 22063 stu­dents failed to appear for Class X examination

You may also like this video:

Exit mobile version