ഹിന്ദി ആരുടെയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡി എം കെ എം പി കനിമൊഴി രംഗത്ത്. ഹിന്ദി ആരുടെയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന് കനിമൊഴി പറഞ്ഞു. നേരത്തെ, ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ലെന്നും എല്ലാവരുടെയും സുഹൃത്താണെന്നും അമിത് ഷാ പറഞ്ഞിരുന്നു. രാജ്യത്ത് ഒരു ഭാഷയ്ക്കെതിരെയും എതിർപ്പുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ ഈ ശക്തമായ പ്രതികരണം.
“ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം,” കനിമൊഴി വ്യക്തമാക്കി. തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും എല്ലാവരുടെയും സുഹൃത്തുക്കളാണെന്നും തങ്ങളുടെ ഭാഷയും പഠിക്കൂ എന്നും കനിമൊഴി കൂട്ടിച്ചേർത്തു. അമിത് ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കനിമൊഴിയുടെ ഈ പ്രതികരണം.

