Site icon Janayugom Online

ഹിന്ദുത്വ അക്രമം വ്യാപകമാകുന്നു; രാജസ്ഥാനിലെ മുസ്‌ലിം വ്യാപാരികൾക്ക് അഞ്ച് കോടി നഷ്ടം

രാജസ്ഥാനിലെ കരോലി നഗരത്തിലെ ബൂറ ബതാഷ മാർക്കറ്റിലെ മുസ്‍ലിങ്ങളുടെ ഉടമസ്ഥതയിലുള്ള നാല് മധുരപലഹാരക്കടകള്‍ ദുരന്താവശിഷ്ടം പോലെ കിടക്കുന്നു. ഏപ്രിൽ രണ്ടിന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ശോഭായാത്രാ അംഗങ്ങൾ നടത്തിയ ആക്രമണം വ്യാപാരികൾക്ക് ഉണ്ടാക്കിയത് അഞ്ച് കോടിയിലേറെ നഷ്ടം. സന്നദ്ധപ്രവർത്തകരായ ആസിഫ് മുജ്തബ, ഡാനിഷ് പത്രപ്രവർത്തകരായ സയ്യിദ് മീർ ഫൈസൽ, അർബാബ് എന്നിവർ നടത്തിയ വസ്തുതാന്വേഷണത്തിൽ 62 വസ്തുവകകൾ അക്രമത്തിൽ നശിച്ചതായാണ് കണ്ടെത്തിയത്.

പ്രദേശത്ത് ജനങ്ങൾക്കിടയിൽ വർഗീയ വിടവ് സൃഷ്ടിച്ചതായും സംഘം കണ്ടെത്തി. 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് സമാനമായിരുന്നു ഹിന്ദുത്വ ആക്രമണകാരികളുടെ നീക്കം. ബസാറിലെ മുസ്‍ലിങ്ങളുടെ എട്ട് കടകളിൽ നാലെണ്ണം തകർന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ ആരും തങ്ങളോട് സംസാരിക്കാൻ എത്തിയിട്ടില്ലെന്ന് കടയുടമകൾ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. 2012 നു ശേഷം ഈ പ്രദേശം ഇത്തരമൊരു അക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2006 ൽ ഒരു ആക്രമണം ഉണ്ടായെങ്കിലും വ്യാപകമായില്ല. ഇത്തവണ മുസ്‍ലിം കടകൾ മാത്രം കൊള്ളയടിക്കുകയും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു.

നശിപ്പിച്ച 62 വസ്തുവകകളിൽ 59 കടകളും മുസ്‍ലിങ്ങളുടേതായിരുന്നു. ഇതിൽ 44 സ്ഥിരമായ കടകളും 15 ചെറിയ കടകളും ഉൾപ്പെടുന്നു. മൊത്തത്തിൽ, അഞ്ച് കോടിയിലധികം സാമ്പത്തിക നഷ്ടം ഉണ്ടായി. എന്നിട്ടും ആർക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ല. ബിജെപിയുടെയും ബജ്റംഗദളിന്റെയും ആർഎസ്എസ്-അനുബന്ധ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ശോഭാ യാത്രാ അംഗങ്ങളാണ് ആക്രമണം നടത്തിയത്. മധ്യപ്രദേശിലെ ഖര്‍ഗാവ്, ബര്‍വാനി ജില്ലകളില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ വീടുകളും കെട്ടിടങ്ങളും തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഒരു കൂട്ടം മുസ്‌ലിം മതപണ്ഡിതര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

മുസ്‌ലിങ്ങളോട് പക്ഷപാതപരമായി പെരുമാറുന്ന സര്‍ക്കാര്‍ സംഘര്‍ഷത്തിന് പിന്നാലെ നിരവധി കുടുംബങ്ങളെ തെരുവിലിറക്കിയതായി ഷഹര്‍ ക്വസി സെയ്ദ് അലി നദ്‍വി പറഞ്ഞു. വീട് നഷ്ടപ്പെട്ട കൂടുംബങ്ങളില്‍ നിന്ന് ആരും സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നില്ല. സംഭവത്തെ ക്കുറിച്ച് കാര്യമായ അന്വേഷണം നടത്താതെ വീടുകള്‍ ഇടിച്ചു നിരത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശനിയാഴ്ച ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 14 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ എസ്ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റിലായവരില്‍ നിന്ന് പിസ്റ്റൾ കണ്ടെടുത്തു.

Eng­lish summary;Hindutva vio­lence on the rise; Mus­lim traders in Rajasthan lose Rs 5 crore

You may also like this video;

Exit mobile version