Site icon Janayugom Online

ഭാര്യയെ 120 പേർ ചേർന്ന് അർധനഗ്നയാക്കി മർദ്ദിച്ചു; വെെറലായി ജവാന്റെ വീഡിയോ, നിഷേധിച്ച് പൊലീസ്

തമിഴ്നാട്ടിൽ ഒരു കൂട്ടം ആളുകൾ തന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചതായി സൈനികന്റെ ആരോപണം.തിരുവണ്ണാമൈലയിലാണ് ഇത്തരത്തില്‍ ദാരുണമായ സംഭവം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഹവിൽദാർ പ്രഭാകരൻ ഇത്തരത്തിൽ പരാതി പറയുന്നത്. പ്രഭാകരൻ നിലവിൽ കശ്മീരിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായി സേവനം ചെയ്യുകയാണ്.

വീഡിയോയില്‍ പറയുന്നത്

‘എന്റെ ഭാര്യ നാട്ടിൽ പാട്ടത്തിന് ഒരു കട നടത്തുകയാണ്. അവരെ 120 പേർ ചേർന്ന് മർദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഡിജിപി സാറിനോടും എന്റെ കുടുംബത്തിനായി സഹായം തേടുകയാണ്. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് ജവാൻ വീഡിയോയിൽ പറയുന്നത്.

പൊലീസ് പറയുന്നതിങ്ങനെ

കാണ്ഡവാസൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. ഇത്തരത്തിലുള്ള ആരോപണം തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. പാട്ടത്തിനെടുത്ത കട തിരിച്ചു  നല്‍കണമെന്നാവശ്യപ്പെട്ട് ഉടമയെത്തിയപ്പോള്‍ കടയുണ്ടായിരുന്നവര്‍ ആക്രമിച്ചു. പിന്നാലെ  ഉടമയ്ക്ക് പിന്തുണയുമായി ഒരു കൂട്ടം എത്തുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പ്രഭാകരന്റെ ഭാര്യ കീർത്തിയും അമ്മയും കടയിൽ ഉണ്ടായിരുന്നെങ്കിലും, ഇവരെ ആരും മർദ്ദിച്ചില്ലെന്ന് പൊലീസ് പറയുന്നു. അന്ന് വൈകുന്നേരത്തോടെയാണ് പ്രഭാകരന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

eng­lish summary:His wife was beat­en half-naked by 120 people

you may also like this video;

Exit mobile version