കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം. ആറ് മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. മാന്യത പാട്ടീൽ(19) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയ്ക്കും കുടുംബാംഗങ്ങൾക്കും സാരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിവേകാനന്ദന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം മാന്യതയെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിവേകാനന്ദയും കുടുംബവും ചികിത്സയിലാണ്.

