Site iconSite icon Janayugom Online

ഉത്തർപ്രദേശില്‍ ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിന് 19കാരിയായ പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച തോർഹാൻസ് ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ വെച്ച് അബദ്ധത്തിൽ ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒരു അജ്ഞാത ഫോൺ കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം വായ മൂടിപ്പിടിച്ച് ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പിടിയിലായ പിതാവ് ചന്ദ്ര പ്രകാശും സഹോദരൻ രാഹുലും പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പരമേശ്വർ പഥക് എന്ന യുവാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മരിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും അച്ഛനും സഹോദരനും തന്നെ ഉപദ്രവിക്കുമെന്നും പെൺകുട്ടി എഴുതിയ കത്തുകൾ യുവാവ് പൊലീസിന് കൈമാറി. കൊലപാതകത്തിന് ശേഷം തേപ്പുപെട്ടി അരികിൽ വെച്ച് ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരതയുടെ തെളിവുകൾ വ്യക്തമായി.

Exit mobile version