കുളമ്പ് രോഗ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്. നാലു മാസവും അതിന് മുകളിലും പ്രായമുളള പശു- എരുമ വർഗങ്ങളിലെ എല്ലാ ഉരുക്കൾക്കും സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായിട്ടുള്ളത്. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ 14,43,500 പശുക്കൾക്കും എരുമകൾക്കും വാക്സിനേഷൻ നൽകുന്നത്. 12,99,150 ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. അതിനാൽ വാക്സിന്റെ ലഭ്യത കുറവുമൂലം പാലുൽപാദകരായ പശുക്കളെയും എരുമകളെയുമാണ് രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പിന് പരിഗണിച്ചിട്ടുള്ളത്.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷീര കർഷകർക്ക് പ്രോത്സാഹനം നൽകി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഇക്കാര്യത്തിൽ പ്രത്യേക ഫണ്ടും അടിയന്തര നടപടികളും കൈകൊള്ളുന്നതും ശ്രദ്ധേയമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ 1916 ടീമുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ഡോക്ടർമാരും പരിശീലനം പൂർത്തിയാക്കിയാണ് ഇക്കാര്യത്തിൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
കഴിഞ്ഞ ആറിന് ആരംഭിച്ച കുത്തിവയ്പ് നടപടികൾ 21 പ്രവൃത്തി ദിവസം കൊണ്ടാണ് സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും എരുമകൾക്കും വാക്സിനേഷൻ പൂർത്തിയാക്കാനുള്ള പരിശ്രമം നടക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ 79017 ഉരുക്കൾക്ക് വാക്സിനേഷൻ നൽകിയതായി സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ എസ് സിന്ധു പറഞ്ഞു. കോവിഡ് മഹാമാരിമൂലമുള്ള പ്രതിസന്ധികൾ കാരണം കാലതാമസം നേരിട്ടുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ നടപടികൾ സംസ്ഥാനത്ത് നടത്താനാകുന്നത് ക്ഷീരമേഖലക്ക് കൂടുതൽ ഉണർവേകും.
ENGLISH SUMMARY:Hoof Disease Prevention: Department of Animal Husbandry with vigorous activities
You may also like this video