Site icon Janayugom Online

ഹോപ്പ് പദ്ധതി വിജയം; സ്കൂളിലേക്ക് 331 വിദ്യാർത്ഥികൾ

school

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാനുളള ‘ഹോപ്പ്’ പദ്ധതി വൻവിജയം. കേരളാ പൊലീസും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്. 2023 ‑24 അധ്യയന വർഷത്തിൽ 1124 കുട്ടികൾ പരീക്ഷയെഴുതി. 650 പേർ സംസ്ഥാന സിലബസിലാണ് പരീക്ഷയെഴുതിയത്. എസ്എസ്എൽസിയിൽ 35 പേരും പ്ലസ്ടുവിന് 615 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തു. ഇതിൽ 331 പേര്‍ തുടർ പഠനത്തിന് യോഗ്യത നേടി. 594 പേര്‍ നാഷണൽ ഓപ്പൺ സ്കൂളിന് കീഴിൽ പരീക്ഷയെഴുതി. ഇവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. 

2017ൽ നാല് ജില്ലകളിൽ പരീക്ഷണാർത്ഥം കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണിത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ പരാജയപ്പെട്ടവരെയും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ കൊച്ചിൻ സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ നൂറ് കുട്ടികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. അതിൽ 74 പേർ പാസായി. തുടർന്ന് ഓരോ വർഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം വർധിച്ചു. കൂടുതൽ പേരും പ്ലസ്ടു പരീക്ഷയാണെഴുതിയത്.

2018ൽ പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ഏകദേശം 24,000 കുട്ടികൾക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡും, സാമൂഹിക- മാനസിക പിന്തുണയും നല്കുന്നതിനായി ഹോപ്പ് രണ്ടാം ഘട്ടമായി വിവിധ ക്യാമ്പയിനുകളും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. 2020- 21ൽ കോവിഡ് കാലത്താണ് ഏറ്റവുമധികം രജിസ്ട്രേഷനുണ്ടായത്. 1402 പേർ രജിസ്റ്റർ ചെയ്തതിൽ 981 പേർ വിജയിച്ചു. ഇതുവരെ 5470 കുട്ടികൾ പദ്ധതിയുടെ ഭാഗമായി. 3455 പേർ വിജയിച്ചു.
സംസ്ഥാനത്തുടനീളം ഹോപ്പ് ലേണിങ് സെന്ററുകളുണ്ട്. പദ്ധതിയുടെ ഭാഗമാകുന്ന കുട്ടികളുടെ പെരുമാറ്റദൂഷ്യങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രീയ ഇടപെടലുകളും ഹോപ്പ് സംഘടിപ്പിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Hope project suc­cess; 331 stu­dents to school

You may also like this video

Exit mobile version