Site icon Janayugom Online

ഹവാനയിലെ ഹോട്ടലില്‍ സ്ഫോടനം; മരണം 22 ആയി

ക്യൂബന്‍ തലസ്ഥാന നഗരമായ ഹവാനയിലെ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 74 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഹോട്ടലിനു സമീപത്തുനിന്ന് വാതകച്ചോര്‍ച്ച ഉണ്ടായതാണ് അപകടത്തിനു കാരണം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഊര്‍‍ജിതശ്രമം തുടരുകയാണ്. ഒരു കൂട്ടിയും ഗര്‍ഭിണിയായ യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ 14 പേരും കൂട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലിനു സമീപമുള്ള വാഹനങ്ങളും കത്തി നശിച്ചു. ക്യൂബന്‍ പ്രസി‍‍ഡന്റ് മിഗ്വേല്‍ ഡിയ്സ് കാനേല്‍ അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിച്ചു. അട്ടിമറി സാധ്യതയോ ഭീകരപ്രവര്‍ത്തനമോ അപകടത്തിനു പിന്നിലില്ലെന്നും ക്യൂബന്‍ ഭരണകൂടം അറിയിച്ചു.

ക്യൂബയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ സാറടോഗയിലാണ് സ്ഫോടനം നടന്നത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, എഴുത്തുകാരന്‍ റാഫേല്‍ ആല്‍ബെര്‍ടി, ഗായിക ബിയോണ്‍സ് നോള്‍ തുടങ്ങിയ പ്രമുഖര്‍ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ താമസിച്ച ഹോട്ടലാണിത്. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടെയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Eng­lish summary;Hotel blast in Havana; Death toll ris­es to 22

You may also like this video;

Exit mobile version