Site iconSite icon Janayugom Online

വിവാഹത്തിന് മണിക്കൂറുകൾ ബാക്കി; ജോധ്പൂരിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂൾ അധ്യാപകരായ ശോഭ (25), വിമല(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച നടക്കാനിരുന്ന ഇവരുടെ ഇരട്ട വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു ദാരുണമായ സംഭവം. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ ഇരുവരുടെയും ആരോഗ്യനില വഷളായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ വീട്ടുകാർ നടത്തുന്നതിനിടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനടി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പെൺകുട്ടികളുടെ മരണത്തിൽ പിതാവിന്റെ സഹോദരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി മാതൃസഹോദരൻ ജസ്വന്ത് സിംഗ് രംഗത്തെത്തി. മുൻപ് മുടങ്ങിപ്പോയ വിവാഹാലോചനകൾ വീണ്ടും നടത്താനായി പിതാവിന്റെ സഹോദരൻ പെൺകുട്ടികളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായി അദ്ദേഹം ആരോപിച്ചു. ഈ മാനസിക സമ്മർദ്ദമാണ് സഹോദരിമാരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഈ ആരോപണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version