Site iconSite icon Janayugom Online

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ബൃഹദ്പദ്ധതി

കൊച്ചി മറൈന്‍ ഡ്രൈവില്‍ സ്വന്തമായുള്ള സ്ഥലത്ത് അന്താരാഷ്ട്ര പ്രദര്‍ശന നഗരി എന്ന ബൃഹദ്പദ്ധതിയുമായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്. കേന്ദ്ര പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവരത്ന സംരംഭങ്ങളിലൊന്നായ നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷ (എന്‍ബിസിസി) നുമയി കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഹൗസിങ് ബോര്‍ഡിന്റെ കൈവശത്തിലുള്ള 17.9 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര പ്രദര്‍ശന നഗരി പണിയുന്നത്.

3.59 ലക്ഷം സ്ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള വാണിജ്യ സമുച്ചയം, 35.24 ലക്ഷം സ്ക്വയര്‍ഫീറ്റുളള ഭവന സമുച്ചയം, പരിസ്ഥിതി സൗഹൃദ പാര്‍ക്കുകള്‍, 19.42 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ വാഹന പാര്‍ക്കിങ്, മുളങ്കാടുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാണിജ്യ സമുച്ചയത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഭവന നിര്‍മ്മാണ ബോര്‍ഡിന് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 3,650 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഏകദേശം 2150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശന നഗരിയുടെ നിര്‍മാണം ഈ വര്‍ഷാവസാനവും രണ്ടാംഘട്ടം പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ജൂണിലും ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ഭവന നിര്‍മ്മാണ ബോര്‍ഡും എന്‍ബിസിസിയും തമ്മില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. നിര്‍മ്മാണത്തിനോ നടത്തിപ്പിനോ സര്‍ക്കാര്‍ വിഹിതം ആവശ്യമായി വരില്ലെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുതകുന്നതും വികസന പദ്ധതികളില്‍ ശ്രദ്ധേയമാകുന്നതുമായ പദ്ധതിയാണ് അന്താരാഷ്ട്ര പ്രദര്‍ശന നഗരി.

Eng­lish sum­ma­ry; Hous­ing Board­’s mas­ter plan at Kochi Marine Drive
you may also like this video;

Exit mobile version