കേരളത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവനനയം രൂപീകരിക്കുമെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസസൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും കോവൂർ ഇരിങ്ങാടൻ പള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ നിരവധി പേർക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോർഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയിൽ പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും. കേരളത്തിൽ ഡിജിറ്റൽ സർവേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താൻ കഴിയും. ഡിജിറ്റൽ സർവേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തിയിട്ടുണ്ട്. അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. മന്ത്രി പറഞ്ഞു.
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെഡിക്കൽ കോളജിനടുത്ത് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂർ‑ഇരിങ്ങാടൻ പളളി റോഡിന് സമീപം സർക്കാർ ഉദ്യോഗസ്ഥർക്കായി ഒരുക്കുന്ന പാർപ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശം വഴി ആശംസയർപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, പിടിഎ റഹിം എംഎൽഎ, വാർഡ് കൗൺസിലർ ഡോ. അജിത, ഹൗസിംഗ് കമ്മിഷണർ എൻ ദേവിദാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ENGLISH SUMMARY:Housing policy to provide housing to the homeless: Minister K Rajan
You may also like this video