ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്. എപ്‌സ്റ്റീന്റെ കുപ്രസിദ്ധമായ ‘ലിറ്റിൽ സെന്റ് ജെയിംസ്’ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ മുൻ നിലപാട് തിരുത്തപ്പെടുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിലെ രേഖകൾക്ക് പിന്നാലെ സെനറ്റ് സമിതിക്ക് മുമ്പിലായിരുന്നു ലുട്‌നികിന്റെ കുറ്റസമ്മതം. 2012ൽ തന്റെ കുടുംബത്തോടൊപ്പം ദ്വീപിൽ എത്തിയെന്നും എപ്‌സ്റ്റീനൊപ്പം ഉച്ചഭക്ഷണം കഴിച്ചുവെന്നുമാണ് ലുട്‌നിക് വെളിപ്പെടുത്തി.
വെക്കേഷൻ യാത്രക്കിടയിലാണ് താൻ ദ്വീപില്‍ എത്തിയതെന്നും ഒരു മണിക്കൂര്‍ മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എപ്‌സ്റ്റീനുമായി തനിക്ക് യാതൊരുവിധ ബിസിനസ് ബന്ധങ്ങളുമില്ലെന്നും 2005ന് ശേഷം ഇയാളുമായി അകലം പാലിച്ചിരുന്നുവെന്നും ലുട്‌നിക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലുട്‌നികിന്റെ പുതിയ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ ചൂണ്ടിക്കാട്ടി.
ലുട്‌നികിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നിരവധി നിയമസഭാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലുട്‌നിക് ജനങ്ങളെയും കോൺഗ്രസിനെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് സെനറ്റർ ക്രിസ് വാൻ ഹോളൻ ആരോപിച്ചു. അതേസമയം ലുട്‌നികിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പൂര്‍ണ്ണ പിൻതുണയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അറിയിച്ചു.

