Site icon Janayugom Online

പാതയോരത്തെ വൻ മരങ്ങൾ ജീവന് ഭീഷണിയാകുന്നു

മാന്നാർ‑മാവേലിക്കര സംസ്ഥാന പാതയിൽ ചെന്നിത്തല ഭാഗത്ത് അപകടാവസ്ഥയിലായ വൻ മരങ്ങൾ ജീവന് ഭീഷണിയാകുന്നു. ചെന്നിത്തല നാലാം മൈൽ ജംഗ്ഷന് കിഴക്കുവശത്തുള്ള മരവും പുത്തുവിളപ്പടി ജംഗ്ഷന് വടക്ക് മലങ്കര കാത്തലിക് ചർച്ചിന് പടിഞ്ഞാറു ഭാഗത്തുള്ള മരവും ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് വീഴുമെന്ന ഭയത്താൽ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. നിരവധി വാഹനങ്ങളും വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരും സഞ്ചരിക്കുന്ന സംസ്ഥാന പാതയോരത്ത് ചെന്നിത്തല ഭാഗത്തെ വൻ മരങ്ങളിൽ പലതും കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലാണ്.

ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷന് തെക്ക് ജവഹർ നവോദയ വിദ്യാലയത്തിനു സമീപം നാൽപതു വർഷത്തോളം പഴക്കമുള്ള മഹാഗണി മരത്തിന്റെ ചുവട് കേടുപിടിച്ച് ഏതു നിമിഷവും നിലംപതിക്കാരായ അവസ്ഥയിലാണ്. സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരത്തിന്റെ ചുവട്ടിൽ ചപ്പുചവറുകൾ ഇട്ട് തീയിട്ടതിനെ തുടർന്നാണ് മരത്തിനു കേടു സംഭവിച്ചത്. മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സമീപ വാസിയായ ചെന്നിത്തല ഒരിപ്രം മംഗലത്തേത്ത് ജോൺ ചാക്കോ പയതുമരാമത്തിനു പരാതി നല്കിയതിൻ പ്രകാരം മരം മുറിക്കാൻ അധികൃതർ തയ്യാറായെങ്കിലും ടെണ്ടർ എടുക്കാൻ ആരുമില്ലാത്തതിനാൽ മരം മുറിക്കൽ നടന്നില്ല.

11 കെ വി ഉൾപ്പെടെയുള്ള വൈദ്യുത ലൈനുകൾ ഈ മരത്തിനു കീഴിലൂടെ കടന്നുപോകുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നാട്ടുകാർ ഭീതിയോടെയാണ് കഴിഞ്ഞത്. ചെന്നിത്തല കല്ലുംമൂട് ജംഗ്ഷനിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം അപകടാവസ്ഥയിലായ മരം കഴിഞ്ഞ ദിവസം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടിരുന്നു. ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി.

Eng­lish Sum­ma­ry: Huge trees on the road are life threatening

Exit mobile version