Site icon Janayugom Online

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ മോഡിയുമായി ചര്‍ച്ച ചെയ്യണം

ഇന്ത്യയിലെ ജനാധിപത്യ- മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു എസ് പ്രസിഡന്‍റ് ജോ ബൈഡന് ജനപ്രതിനിധികള്‍ കത്തയച്ചു. സെനറ്ററും ഇന്ത്യൻ വംശജയുമായ പ്രമീള ജയ്പാലിന്റെ നേതൃത്വത്തിൽ ഇരുസഭകളിലെയും 70 ജനപ്രതിനിധികളാണ് മോഡിയുടെ യുഎസ് സന്ദർശനത്തിന് മുമ്പ് കത്തയച്ചത്. ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത വർധിക്കുകയാണ്, രാഷ്ട്രീയ ഇടങ്ങൾ ഇല്ലാതാകുന്നു, മനുഷ്യാവകാശ സംഘടനകളേയും മാധ്യമപ്രവർത്തകരേയും വേട്ടയാടുകയാണ്, പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നുമുള്ള നിരവധി വാര്‍ത്താ പരമ്പരകളാണ് ഇന്ത്യയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. 

ഇന്ത്യ‑യുഎസ് ബന്ധത്തെ പിന്തുണക്കുന്നവരെന്ന നിലയിൽ, ഇരു സുഹൃത്തുക്കളും തമ്മിൽ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും തുറന്ന് ചർച്ച ചെയ്യാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് ആശങ്കയുള്ള മേഖലകളെക്കുറിച്ച് മോഡിയോട് സംസാരിക്കണമെന്ന് ജനപ്രതിനിധികള്‍ ബൈഡനോട് ആവശ്യപ്പെട്ടു. പ്രതിരോധം, വിതരണ ശൃംഖല, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ നേതാവിനെയോ രാഷ്ട്രീയ പാര്‍ട്ടിയേയൊ ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല, അത് ഇന്ത്യയിലെ ജനങ്ങളാണ് തീരുമാനിക്കുന്നത്. അമേരിക്കന്‍ വിദേശനയത്തിന്റെ നിര്‍ണായകമായ നയങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. 

Eng­lish Summary:Human rights issues in India should be dis­cussed with Modi

You may also like this video

Exit mobile version