Site iconSite icon Janayugom Online

വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

വേളം പെരുവയൽ ശ്രീതലവഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ കണിശന്റെ മീത്തൽ എന്ന വീട്ടിൽ ആഴ്ച്ചകളോളം പഴക്കമുള്ള ജീർണ്ണിച്ച മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച നിർമ്മാണ പ്രവര്‍ത്തനം പൂർത്തിയാകാത്ത വീടിനടുത്തുള്ള ഷെഡിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാരും പ്രദേശവാസികളും കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ വിവര മറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

വീട്ടിലെ താമസക്കാരനായ കണിശന്റെ മീത്തൽ ദിനേശനെ ആഴ്ച്ചകളോളമായി കാണാനില്ലായിരുന്നു. ദിനേശന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൂടാതെ തണലിൽ കഴിയുന്ന അമ്മയും കുമ്പളച്ചോലയിൽ താമസിക്കുന്ന സഹോദരിയുമുണ്ട്. ഇവരുമായി വേർപിരിഞ്ഞ് ഏകനായാണ് ദിനേശൻ കഴിഞ്ഞിരുന്നത്. സഹോദരനെ കാണാനില്ലായെന്ന വിവരമറിഞ്ഞ സഹോദരി ബന്ധുവീടുകളിലും ദിനേശന്റെ ഫോണിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ദിനേശന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സ്ഥിര മദ്യപാനിയായ ദിനേശൻ ബന്ധുക്കളും നാട്ടുകാരുമായി വലിയ ബന്ധങ്ങളൊന്നും പുലര്‍ത്താത്ത പ്രകൃതക്കാരനായിരുന്നു. ദുരൂഹ സാഹചര്യത്തിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി എന്ന വിവരം അറിഞ്ഞതോടെ വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് എത്തിയത്. 

Exit mobile version