Site icon Janayugom Online

മനുഷ്യക്കടത്ത്: പുറപ്പെട്ടത് മൂന്ന് വിമാനങ്ങള്‍, യാത്രക്കാരേറെയും ഗുജറാത്തില്‍ നിന്ന്

മനുഷ്യക്കടത്ത് സംശയത്തെ തുടര്‍ന്ന് യുഎസിലേക്കുള്ള വിമാനം പിടിച്ചുവച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ അത്തരത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ ആറിന് ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് മറ്റൊരു വിമാനം പറന്നതായാണ് വിവരം. ഇതോടെ ഇത്തരത്തില്‍ പറന്നുയര്‍ന്ന ‘ഡുങ്കി വിമാനങ്ങ’ളുടെ എണ്ണം മൂന്നായതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കരാഗ്വ പോലെ യാത്രാ രേഖകള്‍ എളുപ്പം ലഭിക്കുന്ന മൂന്നാംലോക രാഷ്ട്രങ്ങളിലൂടെ യുഎസ്, യുകെ, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനായുള്ള വിമാനങ്ങളെ പൊതുവെ ഡോങ്കി വിമാനങ്ങള്‍ (പഞ്ചാബില്‍ ഡുങ്കി) എന്നാണ് പറയുന്നത്.

ഗുജറാത്തില്‍ നിന്നുള്ളവരുള്‍പ്പെടെ ഫ്രാൻസിലേക്ക് ഡിസംബര്‍ 21ന് മുമ്പ് രണ്ട് വിമാനങ്ങള്‍ കൂടി എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി യുഎസ് സിഐഡി(ക്രൈം ആന്റ് റെയില്‍വേയ്സ് )യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് ഡിസംബര്‍ ആറിന് ഒരു വിമാനം പറന്നുയര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21ന് യാത്രക്കാരുമായി പോയ അതേ സംഘം തന്നെയാണോ ഇതിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.

ഡിസംബര്‍ 21ന് വാട്രി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചതായും അനധികൃതമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും എസ്‌പി സിഐഡി സഞ്ജയ് ഖരാട്ട് പറ‍ഞ്ഞു. അതേസമയം അവര്‍ യുഎസിലേക്ക് അനധികൃതമായി കടക്കാനാണ് ശ്രമിച്ചതെന്നും ഖരാട്ട് പറ‍ഞ്ഞു. 303 യാത്രക്കാരുണ്ടായിരുന്നതില്‍ 96 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ 27 പേര്‍ ഫ്രാൻസില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഡിസംബര്‍ 26നാണ് 276 പേരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ഇതില്‍ കുറച്ചു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതിന് മുമ്പ് ഗുജറാത്തില്‍ നിന്നുള്ള 60 പേരുള്‍പ്പെടെ 200 യാത്രക്കാരുമായി വിമാനം പറന്നതായും സാങ്കേതിക തകരാര്‍ മൂലം ജര്‍മ്മനിയിലെ ഒരു വിമാനത്താവളത്തില്‍ 10–12 മണിക്കൂര്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ കുറച്ചുപേര്‍ യുഎസിലും മറ്റു ചിലര്‍ മെക്സിക്കോയിലും എത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വാട്രി വഴിയും ജര്‍മ്മനി വഴിയും യാത്ര സംഘടിപ്പിച്ചത് ഒരേ ഏജന്റുമാരായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: human traf­fick­ing case
You may also like this video

Exit mobile version