Site icon Janayugom Online

കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി

ട്ടാപ്പകൽ അക്ഷയ കേന്ദ്രത്തിനുള്ളിൽ വച്ച് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിന് ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കർണാടക കുടക് സ്വദേശിനിയും നാവായിക്കുളം വെട്ടിയറ എസ്‌കെവി എച്ച്എസ്എസിന് സമീപം അൽ അബയാൻ വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയുമായിരുന്ന നദീറയെ(36)യാണ് ഭർത്താവ് റഹീം (50) പെട്രോൾ ഒഴിച്ച് തീ കത്തിച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. പാരിപ്പള്ളി-പരവൂർ റോഡിലെ അക്ഷയ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു നദീറ. 

ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. ശക്തമായ മഴ പെയ്യുന്നതിനിടെ സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചാണ് റഹീം അക്ഷയ സെന്ററിലെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ റഹീം കൈയില്‍ കരുതിയ പെട്രോൾ നദീറയുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും മുറിയിൽ തീ പടര്‍ന്നിരുന്നു. അക്ഷയ സെന്ററില്‍ നിന്ന് കത്തിയുമായാണ് റഹിം പുറത്തിറങ്ങിയത്. തുടര്‍ന്ന് പാരിപ്പള്ളി-പരവൂർ റോഡിന് സമീപമുള്ള ഒരു വീടിന്റെ പുരയിടത്തിൽ വച്ച് സ്വയം കഴുത്തറുത്തതിന് ശേഷം മതിൽ ചാടികടന്ന് തൊട്ടടുത്ത വീട്ടിലെ കിണറിൽ മൂടിയുടെ അടപ്പ് തുറന്ന് കിണറ്റിൽ ചാടുകയായിരുന്നു. പാരിപ്പള്ളി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ കിണറ്റിൽ ചാടിയ വിവരം അറിയുന്നത്. തുടർന്ന് കല്ലമ്പലത്ത് നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ചാത്തന്നൂർ എസിപി ഗോപകുമാർ, പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, കൊട്ടിയം എസ്എച്ച്ഒ മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നദീറയുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പത്താം ക്ലാസ് വിദ്യാർത്ഥി റഹിയാൻ ഷായും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ ഷായും മക്കളാണ്. കുടുംബകലഹമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. 

Eng­lish Sum­ma­ry: Hus­band com­mits sui­cide by killing his wife in Kollam
You may also like this video

Exit mobile version