പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാൻ 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിനിടെ പണം നൽകിയെന്ന ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. നിയുക്ത പ്രസിഡന്റായതിനാൽ പ്രത്യേകം ശിക്ഷ വിധിക്കുന്നത് മാൻഹട്ടൻ ജഡ്ജി ജുവാൻ എം മെർച്ചൻ ഒഴിവാക്കുകയായിരുന്നു. ഇതോടെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയോ പിഴയോ ട്രംപിന് നേരിടേണ്ടി വരില്ല.
78കാരനായ ട്രംപിന് നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന 34 കുറ്റങ്ങള്‍ക്കാണ് നിരുപാധികം വെറുതെവിട്ടിരിക്കുന്നത്. കുറ്റക്കാരനായ ആദ്യ യുഎസ് പ്രസിഡന്റ് എന്ന വിശേഷണത്തോടെയാകും ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. ഹഷ് മണി കേസിൽ വിധി പറയുന്നതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ട്രംപ് നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടയാണ് ന്യൂയോർക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചത്.

