Site icon Janayugom Online

‘മണിപ്പൂരുമായി എനിക്ക് യാതൊരു ബന്ധവുമില്ല’; കേന്ദ്രമന്ത്രിയുടെ പ്രതികരണം വിവാദത്തില്‍, വീഡിയോ

kishan reddy

മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ തനിക്കൊന്നുമില്ലെന്നും മണിപ്പൂരുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ വികസനകാര്യ മന്ത്രി ജി കിഷൻ റെഡ്ഡി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ നിന്നാണ് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറിയത്. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതോടെ കേന്ദ്രമന്ത്രിയുടെ പ്രതികരണം വിവാദമായിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ബിജെപി നേതാവ് കൂടിയായ കേന്ദ്രമന്ത്രി ഒരു മാധ്യമ പ്രവർത്തകനോട് “മണിപ്പൂർ കിഴക്കാണ്” എന്നും അവിടെ നടക്കുന്ന കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറയുന്നത് കാണാം.

ചോദ്യം ചോദിക്കുന്ന റിപ്പോർട്ടറുടെ മൈക്ക് തള്ളിമാറ്റി, മണിപ്പൂരിലെ അശാന്തിയെക്കുറിച്ച് എന്തിനാണ് സംസാരിക്കേണ്ടതെന്ന് കിഷൻ റെഡ്ഡി ചോദിച്ചു, ഇത് ക്രമസമാധാന പ്രശ്നമാണെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നും കൂട്ടിച്ചേർത്തു. വടക്കു കിഴക്കൻ മേഖലയുടെ വികസനത്തിനുള്ള കേന്ദ്ര മന്ത്രി എന്ന പദവി കൂടാതെ, അദ്ദേഹം സാംസ്കാരിക, ടൂറിസം വകുപ്പുകളും വഹിക്കുന്നു.

അതിനിടെ, മണിപ്പൂർ വിഷയത്തിൽ കിഷൻ റെഡ്ഡിയുടെ നിസ്സംഗതയ്ക്ക് തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷ കോൺഗ്രസും ആഞ്ഞടിച്ചു. ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ബിആർഎസ് നേതാവ് ദസോജു ശ്രാവൺ ബിജെപി നേതാവിനെ രൂക്ഷമായി വിമർശിച്ചു, “മണിപ്പൂർ കത്തുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ അവിടെ നടക്കുന്ന അക്രമങ്ങൾ വെളിപ്പെടുത്തുന്നു. സ്ത്രീകളെ നഗ്നരാക്കിയാണ് പരേഡ് നടത്തുന്നത്. വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് രാജ്യം മുഴുവൻ ആശങ്ക ഉയർത്തുകയാണ്, എന്നാൽ വടക്ക് കിഴക്കൻ മേഖലയുടെ വികസന മന്ത്രിയായ കിഷൻ റെഡ്ഡി പ്രതികരിക്കാതിരിക്കുകയാണ്.

കോൺഗ്രസ് എംഎൽഎ സീതക്കയും മണിപ്പൂരിനോടുള്ള കിഷൻ റെഡ്ഡിയുടെ നിസ്സംഗതയെ അപലപിക്കുകയും ബിജെപിയുടെ സംസ്ഥാന യൂണിറ്റ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം എടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. മേഖലയിലെ വികസന മന്ത്രി എന്ന നിലയിൽ മണിപ്പൂരിൽ പോകേണ്ടതായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പഠിക്കാൻ പോലും അദ്ദേഹം ശ്രമിച്ചില്ല, പകരം തന്നെ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് പ്രതിഷേധ സ്ഥലത്ത് നാടകം സൃഷ്ടിച്ചു. അദ്ദേഹത്തിന് ധാർമ്മിക മൂല്യങ്ങളൊന്നുമില്ല, മണിപ്പൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയാത്തതിന് രാജിവെക്കണം,” അവർ പറഞ്ഞു.

ബിജെപി സർക്കാർ രാജ്യത്തുടനീളം ജനങ്ങൾക്കിടയിൽ വർഗീയ സംഘർഷം സൃഷ്ടിക്കുകയാണെന്നും സീതക്ക ആരോപിച്ചു. രണ്ട് മാസത്തിന് ശേഷം വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം മാത്രം പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നത് ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: ‘I have noth­ing to do with Manipur’; Union Min­is­ter’s response to con­tro­ver­sy, video

You may also like this video

Exit mobile version