Site icon Janayugom Online

സമാജ് വാദി എംഎല്‍സിയുടെ വീട്ടില്‍ റെയ്ഡ്

സമാജ് വാദി പാര്‍ട്ടി എംഎല്‍സിയും സുഗന്ധവസ്തു വ്യാപാരിയുമായ പുഷ്പരാജ് ജെയിന്റെ വീട്ടില്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ റെയ്ഡ്. ഉത്തര്‍ പ്രദേശിലെയും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെയും 50 ഓളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞയാഴ്ച നടന്ന രാജ്യം ഞെട്ടിയ കള്ളപ്പണവേട്ട നടന്നത് ആളുമാറിയെന്ന് ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ റെയ്ഡ്. കാണ്‍പൂരിലെ മറ്റൊരു സുഗന്ധവസ്തു വ്യവസായി പീയുഷ് ജെയിനായിരുന്നു അന്ന് അറസ്റ്റിലായത്. സമാജ് വാദി പാര്‍ട്ടിയുടെ നേതാവായ പുഷ്പരാജ് ജെയിനെ കുടുക്കാനുള്ള ബിജെപിയുടെ നീക്കം ആളുമാറി പീയൂഷ് ജെയിനിലെത്തുകയായിരുന്നുവെന്നാണ് ആരോപണം.

അതേസമയം കൃത്യമായ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കള്ളപ്പണം പിടികൂടിയതെന്ന് ജിഎസ്ടി നികുതി വകുപ്പ് പറയുന്നു. കാണ്‍പൂരിലെ പീയുഷ് ജെയിനിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 280 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഇതുകൂടാതെ 25 കിലോ സ്വര്‍ണവും 250 കിലോ വെള്ളിയും കണ്ടെത്തി.
റെയ്ഡിന് പിന്നാലെ പീയൂഷ് ജെയിനിന് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. സമാജ് വാദി അത്തര്‍ എന്ന ബ്രാന്‍ഡില്‍ ജയിന്‍ സുഗന്ധലേപനം ഇറക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ആരോപിച്ചു. എന്നാല്‍ ബിജെപി ആരോപിച്ച വ്യക്തി പുഷ്പരാജ് ജെയിനാണെന്ന് വ്യക്തമായി. ഇതോടെയാണ് ആളുമാറി സ്വന്തം പാര്‍ട്ടിക്കാരനെ റെയ്ഡ് ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നത്.
eng­lish summary;IT raids at Sama­jwa­di Par­ty MLC push­paraj Jain’s prop­er­ties in tax eva­sion case
you may also like this video;

Exit mobile version