ടി20 ലോകകപ്പിലെ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം വൻ നഷ്ടത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ചില കണക്കുകള്‍ പ്രകാരം ഒരു ഇന്ത്യ‑പാക് പോരാട്ടം മാത്രം ഏകദേശം 250 ദശലക്ഷം ഡോളര്‍ (ഏകദേശം 2200 കോടിയിലധികം രൂപ) വരുമാനമാണ് ഐസിസിക്ക് നേടിക്കൊടുക്കുന്നത്. ഈ മത്സരം നടക്കാതെ വരുന്നത് എല്ലാ ഓഹരി ഉടമകള്‍ക്കും കനത്ത നഷ്ടമുണ്ടാക്കും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശമുള്ള ‘ജിയോസ്റ്റാര്‍’ ഇതിനോടകം തന്നെ ഐസിസിയുമായുള്ള മൂന്ന് ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണ്.
മത്സരം മുടങ്ങിയാല്‍ പരസ്യ വരുമാനത്തില്‍ മാത്രം 200 കോടി മുതല്‍ 250 കോടി രൂപ വരെ നഷ്ടം സംഭവിക്കാം. ഈ മത്സരത്തിന്റെ വെറും 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പരസ്യ സ്ലോട്ടിന് 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 35.5 ദശലക്ഷം ഡോളറാണ്. എന്നാല്‍ ഈ ഒറ്റ മത്സരം കൊണ്ടുണ്ടാകുന്ന ആകെ വരുമാനം 250 ദശലക്ഷം ഡോളറാണ്. മത്സരം ബഹിഷ്‌കരിച്ചാല്‍ ഐസിസി പാകിസ്ഥാന് നല്‍കുന്ന വിഹിതത്തില്‍ വന്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ ഐസിസി ഇപ്പോള്‍ തന്നെ നിലപാട് സ്വീകരിച്ച് കഴിഞ്ഞു. തിരഞ്ഞെടുത്ത മത്സരങ്ങള്‍ മാത്രം കളിക്കുന്നത് ആഗോള കായിക മാമാങ്കത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐസിസി വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി

