Site icon Janayugom Online

ഐസിയു പീഡനം : നഴ്സിങ് സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിന് സ്റ്റേ

മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ നഴ്സിങ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു. നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. നഴ്സിങ് ഓഫിസർ പി വി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ബെറ്റി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് നടപടി.

ഐസിയു പീഡനക്കേസിൽ ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്റണിയെ കോന്നിയിലേക്കുമായിരുന്നു സ്ഥലം മാറ്റിയത്.

അതിജീവിതക്കായി നഴ്‌സ് അനിത ഇവർ മുഖേനയാണ് പരാതി നൽകിയത്. ഈ പരാതിയിൽ വേണ്ട രീതിയിൽ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നുവെന്നാണ് റിപോർട്ടിൽ പറയുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം മാർച്ച് 18നായിരുന്നു സംഭവം. മുഖ്യപ്രതി ശശീന്ദ്രനെതിരെ നേരത്തേ പൊലീസ് കുറ്റപത്രം നൽകിയതാണ്. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: ICU rape case: Stay on trans­fer of Nurs­ing Superintendent
You may also like this video

Exit mobile version