Site iconSite icon Janayugom Online

അടുത്ത ലക്ഷ്യമെന്ന് ഐഡിഎഫ്; എന്ത് സംഭവിക്കുമെന്ന് കാണാമെന്ന് ട്രംപ്

ഇറാന്റെ പുതിയ പരമോന്നത നേതാവായി കൊല്ലപ്പെട്ട അയത്തുല്ല അലി ഖമനേയിയുടെ മകന്‍ മൊജ്തബാ ഖമനേയ് തെരഞ്ഞെടുക്കപ്പെട്ടു. ഇറാന്റെ പുരോഹിത കൂട്ടായ്മയായ അസംബ്ലി ഓഫ് എക്‌സ്പേര്‍ട്ട്‌സിന്റെ നേതൃത്വം ചര്‍ച്ചകള്‍ക്കൊടുവില്‍ മൊജ്തബയെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇറാന്റെ അന്തിമ തീരുമാനം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഭീഷണിയുമായി ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു. ആയത്തുല്ല ഖമനേയിയുടെ ആര് തന്നെ പിന്‍ഗാമിയായി വന്നാലും വധിക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്)യുടെ ഭീഷണി. 

ഇസ്രയേല്‍ രാജ്യത്തിന്റെ കൈകള്‍ എല്ലാ പിന്‍ഗാമികളെയും, അദ്ദേഹത്തിന്റെ നിയമനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വ്യക്തികളെയും ലക്ഷ്യം വെക്കുന്നത് തുടരും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. അസംബ്ലി യോഗങ്ങളില്‍ പങ്കെടുക്കുന്ന പുരോഹിതന്മാരെ ലക്ഷ്യം വെക്കാന്‍ മടിക്കില്ലെന്നും ഐഡിഎഫ് ഭീഷണി മുഴക്കിയിരുന്നു.അതേസമയം, മൊജ്തബ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിനെതിരെ യുഎസ് രംഗത്തെത്തി. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന കാണാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. നേരത്തെ, ഇറാന്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് തടയുന്നതിനായി കോമിലെ അസംബ്ലി ആസ്ഥാനത്തേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ഈ നീക്കം പാളിയെന്നാണ് മൊജ്തബയുടെ സ്ഥാനാരോഹണം തെളിയിക്കുന്നത്.

ആയത്തുല്ല ഖമനേയുടെ മരണം ആയുധമാക്കി ഇറാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുഎസും ഇസ്രയേലും പരാജയപ്പെട്ടുവെന്ന് ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി പറഞ്ഞു. അക്കാര്യം തെളിയിക്കുന്നതാണ് മൊജ്തബ ഖമനേയുടെ നിയമനമെന്നും അദ്ദേഹം പ്രതികരിച്ചു. മൊജ്തബക്കുള്ള പിന്തണ പ്രഖ്യാപിച്ച് ഐആര്‍ജിസി ഔപചാരിക കുറിപ്പ് പുറത്തിറക്കി.അതേസമയം, ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമെന്ന് യുഎസും ഇസ്രയേലും ആവര്‍ത്തിച്ചു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവ് അധികകാലും വാഴില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.ഇറാനിയന്‍ സര്‍ക്കാരിനെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു നേതാവിനെയും ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രികാറ്റ്‌സ് ഭീഷണി മുഴക്കിയിരുന്നു.എന്നാല്‍, ചെറുത്തുനില്‍പ്പ് തുടരുമെന്ന നിലപാടിലാണ് ഇറാന്‍. ഒരിക്കലും ഇറാന്‍ കീഴടങ്ങില്ലെന്നും പരമാധികാരം സംരക്ഷിക്കാനായി പ്രതിരോധം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.

Exit mobile version