Site icon Janayugom Online

ഉക്രെയ്‌നിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടും

റഷ്യ‑ഉക്രെയ്ന്‍ യുദ്ധഭീതി നിലനില്‍ക്കുന്നതിനെതുടര്‍ന്ന് ഉക്രെയ്‌നിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്. ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

എത്രയും വേഗം ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിര്‍ദേശം. അനുദിനം സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി അടിയന്തര അറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ എംബസി അടയ്ക്കില്ല. ഉക്രെയ്‌നില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ മറ്റ് പല വിദേശരാജ്യങ്ങളും സമാന രീതിയിലുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Eng­lish sum­ma­ry; if need­ed The Air Force will be called in to repa­tri­ate from ukraine

You may also like this video;

Exit mobile version