Site icon Janayugom Online

ആറുമാസത്തിനകം റോഡ് തകർന്നാൽ നടപടി

സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. വകുപ്പിനു കീഴിലെ റോഡുകൾ നിർമ്മാണം കഴിഞ്ഞു ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരെയും കരാറുകാർക്കെതിരെയും കേസെടുക്കാനാണ് തീരുമാനം. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. നിർമ്മാണം കഴിഞ്ഞതായി സർട്ടിഫിക്കറ്റ് നൽകി ആറു മാസത്തിനകം റോഡുകൾ തകരുകയോ കുഴികൾ രൂപപ്പെടുകയോ ചെയ്താൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താനാണ് നിർദ്ദേശം.
അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഡബ്ല്യുഡിക്കു കീഴിലുള്ള റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കാൻ വകുപ്പ് തീരുമാനിച്ചത്. വീഴ്ച കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസുകളിലും വിജിലൻസ് അന്വേഷണം നടത്തുമെന്നും സർക്കുലറിലുണ്ട്. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ കാരണമാണ് റോഡുകൾ തകർന്നതെങ്കിൽ നടപടിയുണ്ടാകില്ല.
ഹൈക്കോടതി നിർദ്ദേശത്തെ അതേപടി നടപ്പാക്കാനാണ് സർക്കുലർ പുറത്തിറക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. കോടതി വിധി ഇതിന് കൂടുതൽ സഹായകരമായെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: If the road is dam­aged with­in six months, action will be taken

You may like this video also

Exit mobile version