Site iconSite icon Janayugom Online

അനധികൃത ഫ്ലക്സുകൾ ഒരാഴ്ചയ്ക്കകം നീക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും ഹോർഡിങ്ങുകളും നീക്കം ചെയ്തില്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിലവിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് അടക്കമുള്ള ബോർഡുകൾ കണ്ടെത്തി ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശം. സംസ്ഥാനത്ത് മാലിന്യ നിർമാർജന സംവിധാനങ്ങൾ ഇതിനകം തന്നെ നിറഞ്ഞ് കവിഞ്ഞു. ഈ സാഹചര്യത്തിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി നോട്ടീസ് നൽകിയാൽ ഏഴ് ദിവസത്തിനകം ഏജൻസികൾ അത്തരം ഹോർഡിങുകൾ നീക്കം ചെയ്യണം. 

ഇത് പാലിച്ചില്ലെങ്കിൽ ശാസ്ത്രീയമായ രീതിയിൽ ബോർഡുകൾ നശിപ്പിച്ചതിന് ശേഷം കേസെടുക്കുകയും പ്രിന്റിങ് സ്ഥാപനത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അത്തരം ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിലെ പ്രശ്നങ്ങൾ അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

മാലിന്യം തള്ളുന്ന യാർഡുകളിൽ സ്ഥല പരിമിതിയുണ്ട്. അതിനാൽ അനധിക്യത ബോർഡുകൾ സംസ്കരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാൻ സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ തന്നെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകിയിട്ടുള്ളതാണെന്നും വരാനിരിക്കുന്ന മഴക്കാലത്ത് ജനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് കർശനന നിർദേശങ്ങൾ നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു. 

Eng­lish Summary:Illegal flux­es must be removed with­in a week: HC

You may also like this video

Exit mobile version