അനധികൃത കുടിയേറ്റങ്ങളും മനുഷ്യക്കടത്തും തടയാൻ പഞ്ചാബ് സര്‍ക്കാര്‍ നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരായ 104 പേരെ അമേരിക്ക നാടുകടത്തിയതിന് പിന്നാലെയാണ് നടപടി. ഇതില്‍ 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (നോൺ‑റസിഡന്റ് ഇന്ത്യൻ അഫയേഴ്‌സ്) പർവീൺ സിൻഹയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക എന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. എഡിജിപി (ആഭ്യന്തര സുരക്ഷ) ശിവ് വർമ്മ, ഐജി (പ്രൊവിഷനിങ്) എസ് ബൂപതി, ഡിഐജി (ബോർഡർ റേഞ്ച്) സതീന്ദർ സിങ് എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത കുടിയേറ്റത്തിൽ വ്യാജ ഏജന്റുമാര്‍ക്കും വലിയ പങ്കാണുള്ളത്. വലിയ തുക ആവശ്യപ്പെട്ടാണ് ഏജന്‍സികള്‍ ആളുകളെ കടത്തിവിടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുമെന്നും ഡിജിപി പറഞ്ഞു.
സത്നാം സിങ് എന്ന ഏജന്റിനെതിരെ പൊലീസ് നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. അമൃത്സര്‍ റൂറല്‍ പൊലീസ് സത്നാം സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ ഓഫിസ് പൊലീസ് സീല്‍ ചെയ്‌തു. ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും മറ്റ് ചില രേഖകളും ഓഫിസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അമേരിക്കയില്‍ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

