Site iconSite icon Janayugom Online

അനധികൃത സ്വത്ത് സമ്പാദന കേസ് : ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി കെ എം ഏബ്രഹാം

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ അപ്പീലിന് കിഫ്ബി സിഇഒ കെ എം ഏബ്രഹാം. അഭിഭാഷകരുമായി ആശയവിനിമയം നടത്തി. അപ്പീല്‍ നീക്കത്തിന് സര്‍ക്കാരിന്റെയും പിന്തുണയെന്ന് സൂചന.കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷുദിന സന്ദേശത്തില്‍ തന്നെ ഒരു അപ്പീലിന്റെ സൂചന കെ എം എബ്രഹാം നല്‍കിയിരുന്നു.കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷു സന്ദേശത്തിലാണ് കെഎം എബ്രഹാം വിവാദത്തെ കുറിച്ച് പ്രതികരിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നാണ് പ്രതികരിച്ചത്. 

ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും,മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെകാരണമെന്നാണ് കെ എം എബ്രഹാം പറയുന്നത്. ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരന്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിലുള്ള വൈരാഗ്യമാണെന്നും കെഎം എബ്രഹാം പറയുന്നു. ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. 

തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താന്‍ കണ്ടെത്തി.ഹര്‍ജിക്കാരനൊപ്പം അദ്ദേഹവും ചേര്‍ന്നുവെന്നും കെഎം എബ്രഹാം കുറ്റപ്പെടുത്തുന്നു.സ്വത്തിന്റെ കാര്യത്തില്‍ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്. ഭാര്യയുടെ അക്കൗണ്ടിലെ മുഴുവന്‍ രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം വിശദീകരിക്കുന്നു ഇതുകൊണ്ടെല്ലാം തന്നെയാണ് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത് എന്നാണറിയുന്നത്. താന്‍ സ്വയം കിഫ്ബി സിഇഒ സ്ഥാനം രാജിവെക്കില്ലെന്ന് കൂടി ഇന്നതെ കെ എം എബ്രഹാം വ്യക്തമാക്കിയിരുന്നു.

t

Exit mobile version