Site iconSite icon Janayugom Online

സുപ്രധാന വകുപ്പുകളില്‍ മാറ്റമില്ല; ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

മൂന്നാം മോഡി മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളില്‍ മാറ്റമില്ല. ആഭ്യന്തര, സഹകരണ മന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കറും ധനമന്ത്രിയായി നിര്‍മ്മലാ സീതാരാമനും തുടരും.
കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് പെട്രോളിയം പ്രകൃതി വാതകം, ടൂറിസത്തിന്റെയും ചുമതല ലഭിച്ചു. ജോര്‍ജ് കുര്യന് ന്യൂനപക്ഷം, ഫിഷറീസ്, മൃഗ സംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയില്‍ നിധിന്‍ ഗഡ്കരി തുടരും ഈ വകുപ്പില്‍ അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര എന്നിവരാണ് സഹമന്ത്രിമാര്‍. ഊര്‍ജം, ഭവനിര്‍മ്മാണം, നഗരകാര്യം എന്നിവ മനോഹര്‍ലാല്‍ ഖട്ടാറിനാണ് ലഭിച്ചത്. ശ്രീപദ് നായിക്, തോഖാന്‍ സാഹു എന്നിവര്‍ സഹമന്ത്രിമാര്‍. കൃഷിമന്ത്രാലയത്തിന്റെയും ഗ്രാമവികസനത്തിന്റെയും ചുമതല മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് നല്‍കി. സി ആര്‍ പാട്ടീല്‍ ജലശക്തി വകുപ്പും ഭൂപേന്ദ്ര യാദവ് പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്യും. ജിതിന്‍ റാം മാഞ്ചിക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായത്തിന്റെ ചുമതല നല്‍കി. ശോഭാ കരന്തലാജെയാണ് വകുപ്പിലെ സഹമന്ത്രി.

വാര്‍ത്താ വിതരണ‑റെയില്‍വേ ചുമതല അശ്വനി വൈഷ്ണവിനാണ്. വ്യോമയാന വകുപ്പ് ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്നും ടിഡിപിയുടെ റാം മോഡന്‍ നായിഡുവിനു നല്‍കി. സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിയിലെ ചിരാഗ് പാസ്വാന് കായിക, ഭക്ഷ്യ സംസ്കരണ വകുപ്പാണ് ലഭിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് ആരോഗ്യ കുടുബക്ഷേമം, രാസവള വകുപ്പുകളും എച്ച് ഡി കുമാരസ്വാമിക്ക് ഘന വ്യവസായത്തിന്റെയും സ്റ്റീല്‍ വകുപ്പിന്റെയും ചുമതലയും നല്‍കി.

അതിനിടെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടക കക്ഷികള്‍ രംഗത്തുണ്ട്. സ്പീക്കര്‍ സ്ഥാനത്തിനായും അവകാശവാദം മുറുകി. നിലവില്‍ ഘടകകക്ഷികള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് വീതംവയ്പിലൂടെ ലഭിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു ക്യാബിനറ്റ് പദവികള്‍, രണ്ട് സ്വതന്ത്ര ചുമതലയുള്ള മന്ത്രി സ്ഥാനങ്ങള്‍ക്കു പുറമെ ഏഴു സഹമന്ത്രി പദങ്ങളും ഘടകകക്ഷികള്‍ക്ക് ലഭിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗര ഗ്രാമീണ മേഖലകളില്‍ മൂന്നു കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തു. 

Eng­lish Summary:Important depart­ments remain unchanged; Home Min­is­ter Amit Shah and Finance Min­is­ter Nir­mala Sitharaman
You may also like this video

Exit mobile version