Site iconSite icon Janayugom Online

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം മാതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം; ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം ശക്തം

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം മാതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം ശക്തം. ഷൈനിയുടെ പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. അതിനിടെ ഷൈനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. 

പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭർത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയേക്കും. നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

Exit mobile version