Site iconSite icon Janayugom Online

കട്ടകലിപ്പില്‍ ; തന്നെ സ്ഥാനാര്‍ത്ഥിയാക്കി ഒതുക്കാമെന്നു കരുതേണ്ടെന്ന് സുധാകരന്‍

ഒരു എംപിസ്ഥാനാര്‍ത്ഥിയായി തന്നെ പറഞ്ഞയക്കാന്‍ പറ്റുന്ന ആളല്ലഎന്നു കെപിസിസി പ്രസിഡന്റ്സ്ഥാനം വീണ്ടും ഏറ്റെടുത്ത കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

സുധാകരന്‍ ഏതാണ്ടൊക്കെ തീരുമാനിച്ച തരത്തിലാണ് പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്.കണ്ണൂരിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് കെ സുധാകരൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. പ്രസിഡന്റിന്റെ ചുമതല എംഎം ഹസനെ ഹൈക്കമാൻഡ് ഏൽപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികൾ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവിൽ. തിരഞ്ഞെടുപ്പ് നടപടികളെന്നാൽ വോട്ടെണ്ണൽ കഴിയുംവരെയെന്ന വ്യാഖ്യാനത്തിൽ ഹസൻ ചുമതലയിൽ തുടരുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായി. സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാഡിനെ തന്നെ സമ്മര്‍ദ്ദത്തിലാക്കി.

ദുര്‍ബലമായ കോണ്‍ഗ്രസ് നേതൃത്വം സുധാകരന്റെ വെരുട്ടലിനു മുന്നില്‍ മുട്ടുവളയ്ക്കുകയായിരുന്നു. സുധാകരനു മുന്നില്‍ അവര്‍ വഴങ്ങി. ചുമതല കൈമാറിയില്ലെങ്കിൽ കടുത്ത പ്രതികരണങ്ങൾ നടത്തുമെന്ന സൂചന സുധാകരൻ പാർട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെ കേരളത്തിൽ അത്തരമൊരു അസ്വാസ്ഥ്യമുണ്ടാക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് സുധാകരന് ബുധനാഴ്ചതന്നെ ചുമതല ഏറ്റെടുക്കാൻ അനുമതി നൽകിയത്.

കഴിഞ്ഞദിവസം ചേർന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലും ഹസനായിരുന്നു അധ്യക്ഷൻ. ജില്ലകളിൽ നടക്കേണ്ട വിശദമായ തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള നിർദേശവും നൽകിയിരുന്നു. ഈ യോഗത്തിൽ താൻ തിരികെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് പ്രതിനിധികളായ കെ.സി. വേണുഗോപാലോ ദീപാ ദാസ്‌ മുൻഷിയോ സൂചന നൽകുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ഫലം വരുംവരെ ഹസനാകും ചുമതലയെന്ന നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിൽ സുധാകരൻ അതൃപ്തിയിലായി.

പിന്നീട് സുധാകരന്‍ ശക്തമായസമ്മര്‍ദ്ദമാണ് പ്രയോഗിച്ചത്. കെപിസിസിയുടെ താൽക്കാലിക അധ്യക്ഷനായിരുന്ന എംഎം ഹസ്സൻ സ്ഥാനം ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് സ്ഥാനമേറ്റ സുധാകരന്‍ പറഞ്ഞിരിക്കുകയാണ്. കെപിസിസി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോൾ സ്ഥാനം ഒഴിയണമെന്ന് അവനവന് തീരുമാനിക്കാം. അതിൽ പാർട്ടിക്കകത്ത് സ്വാതന്ത്ര്യമുണ്ട്. അതിൽ തനിക്ക് പ്രയാസമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഹസ്സനെ വിളിച്ചു ചോദിക്കും.

ഹസ്സൻ ചുമതല ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങളോട് പറയേണ്ട വിഷയമല്ല എന്നും പറഞ്ഞു.താന്‍ , അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ എംഎം ഹസ്സൻ എത്താത്തതിലുള്ള നീരസം സുധാകരൻ പരസ്യമാക്കി. ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും എന്നാൽ ആവശ്യമില്ലായെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നുമായിരുന്നു പ്രതികരണം. മാറിനിന്നപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആരേ എന്നെയോ, നിങ്ങൾക്ക് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല അല്ലേ, സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് എല്ലാവർക്കും അറിയാംഎന്നായിരുന്നു മറുപടി.

സ്ഥാനാർഥി ആയപ്പോൾ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് ആലപ്പുഴയിൽ മത്സരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലിന് ബാധകമായിരുന്നില്ലേ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു സുധാകരന്റെ മറുപടി. മത്സരിക്കുന്നതുകൊണ്ടല്ല താൻ മാറ്റപ്പെട്ടത്. കെപിസിസി അധ്യക്ഷനായ ഒരാൾ സ്ഥാനാർഥിയാകുന്നതും അല്ലാത്തൊരാൾ സ്ഥാനാർഥിയാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ അത് താരതമ്യം ചെയ്യുന്നതിൽ യുക്തി ഇല്ല.

കേരളത്തിലെ മൊത്തം കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥിത്വം നിരീക്ഷിക്ഷിക്കികയും തിരുത്തുകയും ചെയ്യേണ്ട ആളാണ് താൻ. എന്റേത് ഒരു പോസ്റ്റല്ല, വേണു​ഗോപാലിന്റേത് ഒരു പോസ്റ്റാണ്. മുഴുവൻ നോക്കേണ്ട കൂട്ടത്തിൽ കേരളം അദ്ദേഹത്തിന് നോക്കിയാൽ മതി, അദ്ദേഹം വ്യക്തമാക്കി. താൽക്കാലിക പ്രസിഡന്റായുള്ള എംഎം ഹസ്സന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് പറഞ്ഞ സുധാകരൻ, പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്ത ആളുകളെ തിരിച്ചെടുത്തത് പുനഃപരിശോധിക്കുമെന്നും അറിയിച്ചു. സുധാകരന്‍ തുറന്ന പോരില്‍ തന്നെയാണ് . വരും ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസിലുണ്ടാകാന്‍ പോകുന്ന വന്‍പൊട്ടിത്തെറിയുടെ സുചനയായിട്ടുവേണം സുധാകരന്റെ അഭിപ്രായ പ്രകടനങ്ങളെ കാണേണ്ടത് 

Eng­lish Summary:
in Kat­takalip; Sud­hakaran said that he should not think that he can be lim­it­ed as a candidate

You may also like this video:

Exit mobile version