Site icon Janayugom Online

മണിപ്പുരില്‍ 76.04 ശതമാനം പോളിങ്

മണിപ്പുര്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ്. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 92 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. തെരഞ്ഞെടുപ്പ് ഫലം ഈ മാസം പത്തിന് പുറത്തുവരും.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സേനാപതി, തൗബാല്‍ ജില്ലകളിലുണ്ടായ അക്രമ സംഭവങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

സേനാപതിയിലെ കരോങ്ങില്‍ പൊലീസ് വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചത്. ഒരാള്‍ക്ക് വെടിയേറ്റു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പോളിങ് ബൂത്തില്‍ നിന്ന് വോട്ടിങ് യന്ത്രം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കരോങ്ങില്‍ സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

തൗബാലില്‍ വെള്ളിയാഴ്ച രാത്രിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് നേതാവ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.

നാളെ ഉത്തര്‍ പ്രദേശിലെ ഏഴാം ഘട്ട പോളിങ്ങോടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

eng­lish sum­ma­ry; In Manipur, the turnout was 76.04 per cent

you may also like this video;

Exit mobile version