Site icon Janayugom Online

മറയൂരിൽ ഇത് വേനൽപഴങ്ങളുടെ വിളവെടുപ്പുകാലം

മറയൂരിൽ ഇത് വേനൽപഴങ്ങളുടെ കാലം. മറയൂറിൽ എത്തുന്ന സഞ്ചാരികളെ ആകർഷിച്ച് മലനിരകളിൽ വേനൽപ്പഴങ്ങൾ വിളഞ്ഞു പാകമായി. പീച്ച്, പ്ലംസ് മരങ്ങൾ നിറയെ കായ്ച്ചുകിടക്കുന്നത് മനോഹരക്കാഴ്ചയാണ്. മരത്തക്കാളിയും സ്ട്രോബറി തോട്ടങ്ങളും വിളഞ്ഞുപാകമായി. സ്ട്രോബറി കിലോയ്ക്ക് 500 രൂപയും പ്ലം പഴങ്ങൾക്ക് 250 രൂപയും മരത്തക്കാളിക്ക് 150 രൂപയുമാണ് മോഹവിലയായി കർഷകർക്ക് ലഭിക്കുന്നത്. 

വിഷു– ഈസ്റ്റർ സീസണിൽ വിനോദസഞ്ചാരികൾക്കായി ഫാം ടൂറിസം കേന്ദ്രങ്ങളും ഒരുങ്ങി. വൻകിട റിസോർട്ടുകാരും തോട്ടങ്ങൾ കാണുന്നതിനായി വിനോദസഞ്ചാരികളെ കർഷകരുടെ അടുത്തേക്ക് എത്തിക്കുന്നുണ്ട്. കോവിഡിനുശേഷം കോളജുകളിലും മറ്റും പഠനയാത്രകൾക്ക് വിദ്യാഭ്യാസവകുപ്പും സർക്കാരും നിയന്ത്രണങ്ങളോടെ അനുമതി നൽകിയതും സഞ്ചാരികൾ കൂടുതൽ എത്താൻ കാരണമായി. 

കണ്ടാൽ ആപ്പിളിന്റെ ചെറുരൂപമായി തോന്നിക്കുന്ന പഴമാണ് പ്ലം. വീട്ടുവളപ്പുകളിൽ സാധാരണ കൃഷിചെയ്തിരുന്ന പ്ലംസ് തേടി സഞ്ചാരികളും തോട്ടങ്ങളിലെത്തി. മറയൂർ, കാന്തല്ലൂർ വിനോദസഞ്ചാര മേഖല വികസിച്ചതോടെ വ്യവസായിക പ്രാധാന്യവും കെെവന്നു. റോഡരികിലെ പാകമായ വേനൽപ്പഴങ്ങൾ പറിക്കാതെ അലങ്കാരമായി നിർത്തിയിരിക്കുകയാണ്. തോട്ടം കാണുന്നതിന് കർഷകർക്ക് 10 മുതൽ 20 രൂപ വരെ ഈടാക്കും. പഴം വിൽക്കുന്നതിലും കൂടുതൽ വരുമാനം ടിക്കറ്റിലൂടെ ലഭിക്കുന്നുണ്ട്. ആവശ്യമുള്ളവർക്കായി ഉൾപ്രദേശത്തെ തോട്ടങ്ങളിൽനിന്ന് പഴങ്ങൾ നേരിട്ടെത്തിച്ച് വിൽക്കുന്നതും ഗുണകരമാണെന്ന് കർഷകർ പറയുന്നു. 

Eng­lish Sum­ma­ry: In Maray­oor it is the sum­mer har­vest season
You may also like this video

Exit mobile version