Site iconSite icon Janayugom Online

പഞ്ചാബില്‍ 122 മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു

ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബില്‍ 122 മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് എഡിജിപി (സെക്യൂരിറ്റി) പൊലീസ് കമ്മിഷണര്‍മാര്‍ക്കും സൂപ്രണ്ടുമാര്‍ക്കും കത്ത് നല്‍കി. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്‍ ചീഫ് സെക്രട്ടറി അനിരുദ്ധ തിവാരിയുമായും ഡിജിപി വി കെ ഭവ്രയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. മുന്‍ മന്ത്രിമാരായ മന്‍പ്രീത് സിങ് ബാദല്‍, രാജ് കുമാര്‍ വെര്‍ക, ഭരത് ഭൂഷണ്‍ അഷു, ബ്രഹ്‌മ മൊഹിന്ദ്ര, സന്‍ഗത് സിങ് ഗില്‍ സിയാന്‍ മുന്‍ സ്പീക്കര്‍ കെ പി സിങ് എന്നിവരാണ് സുരക്ഷ പിന്‍വലിച്ചവരിലെ പ്രമുഖര്‍. ഭട്ടിന്‍ഡ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട ബാദലിന് 19 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. അഷുവിന് 16 പേരുടെ സുരക്ഷയും ഉണ്ടായിരുന്നതായി പഞ്ചാബ് പൊലീസ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് നേതാക്കളായ പര്‍ഗത് സിങ്, അമരിന്ദര്‍ സിങ് രാജവാറിങ്, റാണ ഗുര്‍ജീത് സിങ്. ത്രിപ്ത് രാജേന്ദര്‍ സിങ് ബജ്വ, സുഖ്ബിന്ദര്‍ സര്‍ക്കാരിയ, ബ്രിന്ദര്‍മീത് സിങ് പഹ്റ എന്നിവരുടെയും സുരക്ഷ പിന്‍വലിച്ചു. ഏറ്റവും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നത് വാറിങ്ങിനാണ്, 21. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദുവിനും സുരക്ഷ നഷ്ടമാകും. സിദ്ദുവിന്റെ പേര് സുരക്ഷ പിന്‍വലിച്ചവരുടെ പട്ടികയിലില്ല. തെരഞ്ഞെടുപ്പിനിടെ എഎപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്.

399 സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വന്തം യൂണിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഈ നേതാക്കളുടെ വീടുകള്‍ക്കു മുന്നിലുള്ള ഷെഡ്ഡുകളില്‍ എന്തിന് ഉദ്യോഗസ്ഥര്‍ കഴിയണം എന്നാണ് വിഷയത്തില്‍ ഭഗവന്ത് മന്‍ പ്രതികരിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ ചരണ്‍ജിത് സിങ് ചന്നി, ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്, പ്രകാശ് സിങ് ബാദല്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ല.

Eng­lish sum­ma­ry; In Pun­jab, the secu­ri­ty of 122 for­mer min­is­ters and MLAs has been withdrawn

You may also like this video;

Exit mobile version