Site icon Janayugom Online

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 10850 പേരെ അറസ്റ്റ് ചെയ്തു

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ മേഖലകളില്‍ താമസ, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 10,850 പേരെ അറസ്റ്റ് ചെയ്തു. മേയ് അഞ്ചുമുതല്‍ 11 വരെയുള്ള കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരില്‍ 6,565 താമസ നിയമ ലംഘകരും 3,012 അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചവരും 1,273 തൊഴില്‍ നിയമലംഘകരും ഉള്‍പ്പെടുന്നു.

രാജ്യത്തേക്ക് അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 56 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 35 ശതമാനം യമന്‍ പൗരന്മാരും 47 ശതമാനം എത്യോപ്യക്കാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകര്‍ക്ക് അഭയം നല്‍കിയ 14 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 79,313-ലധികം പുരുഷന്മാരും 4,144 സ്ത്രീകളും ഉള്‍പ്പെടെ 83,457 പേരാണ്.

അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 10 ലക്ഷം റിയാല്‍ വരെ പിഴ, കൂടാതെ അവരുടെ പേരുകള്‍ പ്രാദേശികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ഗതാഗത സൗകര്യമൊരുക്കിയ വാഹനങ്ങള്‍, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.

Eng­lish sum­ma­ry; In Sau­di Ara­bia, 10850 peo­ple were arrest­ed for vio­lat­ing laws and reg­u­la­tions in a week

You may also like this video;

Exit mobile version