തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോൺ, മാതാവ് രജനി എന്നിവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയാണ് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഈ നടപടി. യുവതിയെ ഭർത്താവും ഭർതൃമാതാവും തുടർച്ചയായി മർദിക്കുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. യുവതി പഠിക്കുന്ന കോളജിൽ എത്തി അവിടെവെച്ച് മർദിച്ചിരുന്നു. മർദനം കണ്ട സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ ഷാരോൺ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. തീ കൊളുത്തി മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. നാലുമണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽവെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ അമ്മയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

