ഉത്തർപ്രദേശിലെ ഷാംലിയിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷാംലി ജില്ലയിലെ കൈരാന കോടതിയാണ് പ്രതിയായ ഫാറൂഖിന്റെ(45) ജാമ്യാപേക്ഷ നിരസിച്ചത്. കഴിഞ്ഞ ഡിസംബർ 17ന് കന്ധ്‌ല പ്രദേശത്തെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബതർക്കത്തെത്തുടർന്ന് ഫാറൂഖ് തന്റെ ഭാര്യ താഹിറ (40), മക്കളായ അഫ്രീൻ (14), സഹ്രീൻ (7) എന്നിവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. താഹിറയുടെ പിതാവ് അമീർ അഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതിക്ക് ജാമ്യം അനുവദിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് നിരീക്ഷിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സീമ വർമ്മ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഉത്തർപ്രദേശില്‍ ഭാര്യയെയും മക്കളെയും കൊന്ന് വീട്ടിൽ കുഴിച്ചുമൂടിയ സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

