Site iconSite icon Janayugom Online

നിർത്താതെയുള്ള കരച്ചിൽ; തെലങ്കാനയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു

രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് നിർത്താതെ പറഞ്ഞതിനെ തുടർന്ന് അമ്മ കൊലപ്പെടുത്തി. തെലങ്കാനയിലെ ബൗറാംപേട്ടിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫെബ്രുവരി 24‑ന് ഉച്ചയ്ക്ക് 12 മണിയോടെ ഡയൽ 100‑ലേക്ക് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഈ കാര്യം പുറത്തറിയുന്നത്. ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സ്പീഡ് സൺറാലി അപ്പാർട്ട്‌മെന്റിലെ നിർമ്മാണ സ്ഥലത്താണ് കൊലപാതകം. കുഞ്ഞിന്റെ വായ തുണി തിരുകിയ നിലയിലും കാലുകൾ കയർ ഉപയോഗിച്ച് കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്.

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളിയായ രാജേന്ദ്ര ആദിവാസിയുടെ മകൻ സൂര്യയാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോയി 11 മണിയോടെ താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ രാജേന്ദ്രൻ കാണുന്നത്, തന്റെ ഭാര്യ മമത അഹിർവാർ (20) കുഞ്ഞിനെ തീയിലിട്ട് കത്തിക്കാൻ ശ്രമിക്കുന്നതാണ്. ഉടൻ തന്നെ രാജേന്ദ്രൻ ഭാര്യയെ പിടിച്ചുമാറ്റിയെങ്കിലും കുഞ്ഞ് അതിനോടകം മരണപ്പെട്ടു.

കുഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കരയുന്നത് മമതയെ അസ്വസ്ഥയാക്കിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ നിർത്താനായി വായിൽ തുണി തിരുകുകയും കാലുകൾ കെട്ടിയിടുകയും ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതിന് പിന്നാലെ മൃതദേഹം തീയിലിട്ട് നശിപ്പിക്കുകയായിരുന്നു.സംഭവത്തിൽ കേസെടുത്ത പൊലീസ്, കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളോ മമതയുടെ ആരോഗ്യപരമായ കാരണങ്ങളോ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് എസിപി ശങ്കർ റെഡ്ഡി അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Exit mobile version