Site icon Janayugom Online

വാക്സിനേഷന്റെ പാര്‍ശ്വഫലംമൂലം മരണങ്ങളുണ്ടായ സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പിനു ശേഷമുണ്ടായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് അത്തരക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നയരൂപീകരണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
എറണാകുളം ചക്കരപറമ്പ് വ‍ൃന്ദാവന്‍ റോഡില്‍ മൂലേപ്പറമ്പില്‍ പരേതനായ അബ്ദുള്‍നാസറിന്റെ ഭാര്യ സയീദ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തന്റെ ഭര്‍ത്താവ് കോവിഡ് കുത്തിവെയ്പ്പിനെ തുടര്‍ന്നാണ് മരിച്ചതെന്നും കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് താനും അര്‍ഹയാണെന്നുമാണ് ഹര്‍ജിക്കാരി വാദിച്ചത്.
കുത്തിവെയ്പിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെങ്കില്‍ പോലും അവരുടെ വിയോഗം മൂലം വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് വി ജി അരുണ്‍ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
ഹര്‍ജി നേരത്തെ പരിഗണനക്കെടുത്തപ്പോള്‍ അത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിനില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. നയം രൂപീകരിക്കുന്നതു സംബന്ധിച്ച വിവരം മൂന്നുമാസത്തിനകം കോടതിയെ അറിയിക്കണം. ഹര്‍ജിക്കാരിക്കു .വേണ്ടി അഭിഭാഷകരായ കെ എന്‍ പ്രഭു, എ മനുമോന്‍ എന്നിവര്‍ ഹാജരായി.

Eng­lish Sum­ma­ry: Inci­dent of deaths due to side effect of vac­ci­na­tion: High Court to pay compensation

You may like this video also

Exit mobile version